ന്യൂഡൽഹി: ലൈംഗിക ബന്ധത്തിനായി നിർബന്ധിക്കുന്നത് ഭീഷണിയോ ഭയപ്പെടുത്തലോ ആയി കാണാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. മാധ്യമപ്രവർത്തകൻ വരുൺ ഹിരേമാതിനെതിരെയുള്ള പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

പരാതിക്കാരി ലൈംഗിക ബന്ധത്തിന് പറ്റില്ല എന്ന് പറഞ്ഞെങ്കിലും അവർ സ്വയമാണ് വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതെന്ന് മൊഴികളിൽ പറയുന്നുണ്ടെന്നും നിർബന്ധിക്കുന്നത് ഭീഷണിപ്പെടുത്തലായി കണക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് മുക്തയാണ് വരുൺ ഹിരേമാത് നൽകിയ ജാമ്യ ഹരജി പരിഗണിച്ചത്.

ലൈംഗിക ബന്ധത്തിന് താൽപര്യമില്ലെന്ന് താൻ പല തവണ ചിന്തിച്ചതാണെന്നും പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നുണ്ട്. പക്ഷെ കുറ്റാരോപിതനായിരിക്കുന്ന ഈ വ്യക്തിക്ക് പരാതിക്കാരിയുടെ മനസിൽ നടക്കുന്ന കാര്യങ്ങൾ മനസിലാകണമെന്ന് പറയാനാകില്ലെന്നും ജസ്റ്റിസ് മുക്ത പറഞ്ഞു.

അതേസമയം ഹോട്ടൽ ബുക്ക് ചെയ്യുന്നതോ പരാതിപ്പെടുന്ന വ്യക്തിയോടൊപ്പം മുറിയിൽ പോയതോ ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയതായി പരിഗണിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഏത് ഘട്ടത്തിലായാലും പരാതിക്കാരി 'നോ' പറഞ്ഞിട്ടുണ്ടെങ്കിൽ അതിനുശേഷം ലൈംഗിക ബന്ധം തുടരാൻ പാടുള്ളതല്ലെന്നും കോടതി കൂട്ടിച്ചേർത്തു.