ബീജിങ്: രാജ്യത്ത് ശക്തമായ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കോവിഡ് ഒന്നാം തരംഗത്തെ വിജയകരമായി പ്രതിരാധിച്ച ചൈനയിൽ ഇത്തവണ ഭീഷണിയായി കോവിഡ് ഡെൽറ്റ വകഭേദം. ചൈനീസ് നഗരമായ നാൻജിങ്ങിൽ റിപ്പോർട്ട് ചെയ്ത ഡെൽറ്റ വകഭേദം ഇപ്പോൾ 20ലേറെ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോർട്ട്.

പ്രാരംഭ ഘട്ടത്തിൽ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം വർദ്ധിക്കുന്നത് സർക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്.ഇതിന്റെ പശ്ചാത്തലത്തിൽ വ്യാപക കോവിഡ് പരിശോധനകളുമായി മുന്നോട്ട് പോവുകയാണ് ചൈനീസ് സർക്കാർ. നാൻജിങ് ഉൾപ്പെടുന്ന ജിയാങ്‌സു പ്രവിശ്യയിൽ മാത്രം 92 ലക്ഷം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ നാൻജിങ്, ഷങ്ജിയാജി എന്നീ പ്രദേശങ്ങൾ അടുത്തിടെ സന്ദർശിച്ച 15 ലക്ഷം പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ.

ചൈനയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹൈനാൻ ദ്വീപിലും നിങ്‌സിയ, ഷാഡോങ് പ്രവിശ്യകളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ പ്രവിശ്യകളിൽ ഒരു കോടി പരിശോധനകൾ നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് ഭരണകൂടം.വാക്‌സിനേഷൻ സ്വീകരിച്ച പലർക്കും വീണ്ടും രോഗം വന്നതായി റിപ്പോർട്ടുകളുണ്ട്.

എങ്കിലും നിലവിലെ വാക്‌സിൻ കൊവിഡിനെതിരെ സംരക്ഷണവും നൽകാൻ സഹായിക്കുന്നതാണെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ വൈറോളജിസ്റ്റ് ഫെങ് സിജിയാൻ പറഞ്ഞു.