ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപ സംഭാവന നൽകി അനുഷ്‌ക ശർമ്മയും വിരാട് കോലിയും. പൊതുസമൂഹത്തിൽ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ലാറ്റ്ഫോമിലേക്കാണ് താരദമ്പതികൾ രണ്ട് കോടി നൽകിയത്.

'ഇൻദിസ്ടുഗെദർ' എന്നാണ് ഈ പദ്ധതിയുടെ ഹാഷ്ടാഗ്. കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവർക്ക് ഓക്സിജൻ, മരുന്നുകൾ, വാക്സിനേഷൻ, മറ്റു ആശുപത്രി ചെലവുകൾ എന്നിവ നൽകുക എന്നതാണ് ലക്ഷ്യം. കൂടാതെ കോവിഡ് അവബോധത്തിനുള്ള പദ്ധതികളും കീറ്റോ ആവിഷ്‌കരിച്ചിട്ടുണ്ട്.

തങ്ങൾ മുൻകൈ എടുത്തതിലൂടെ ഏഴ് കോടിയോളം രൂപ മറ്റുള്ളവരിൽ നിന്ന് സമാഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിരാട് കോലി അറിയിച്ചു.

അപ്രതീക്ഷിതമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒരുമിക്കേണ്ട സമയം. കഴിഞ്ഞ ഒരു വർഷമായി ജനങ്ങൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് പരമാവധി സഹായിക്കാൻ ശ്രമിക്കാം- കോലി വ്യക്തമാക്കി.