ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം ഒറ്റ ദിവസം 2263 ആയി ഉയർന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി.

ആശുപത്രികളിൽ മെഡിക്കൽ ഓക്സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കോവിഡ് രോഗികളുടെ മരണത്തിന് കാരണമെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

കോവിഡ് ബാധിച്ചാൽ ഓക്സിജന്റെ അളവ് കുറയാൻ കാരണമാകുമെങ്കിലും ഓക്സിജൻ ക്ഷാമവും ഐസിയു കിടക്കകളുടെ അഭാവവുമാണ് നിരവധി മരണങ്ങൾക്ക് കാരണമെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

Corona can cause a fall in oxygen level but it's #OxygenShortage & lack of ICU beds which is causing many deaths.

GOI, this is on you.

- Rahul Gandhi (@RahulGandhi) April 23, 2021

കോവിഡിനെ നേരിടുന്ന രീതി ശരിയല്ലെന്നും രാഹുൽ പറയുന്നു. പല സംസ്ഥാനങ്ങളിലും രൂക്ഷമായ ഓക്സിജൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ മരിച്ചത് 25 രോഗികളാണ്.

ആശുപത്രിയിൽ ഇനി രണ്ടുമണിക്കൂർ നേരത്തേക്കുള്ള ഓക്‌സിജൻ മാത്രമാണ് ശേഷിക്കുന്നതെന്നും 60-ലേറെ രോഗികൾ അപകടത്തിലാണെന്നും രാവിലെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,32,730 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്.