ബീജിങ്: ജനസംഖ്യാനുപാതികമായി നോൽക്കുമ്പോൾ കോവിഡ് പ്രതിസന്ധി കാര്യമായി ബാധിക്കാത്ത രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇതിൽ ഏറ്റവുമധികം ദുരിതമനുഭവിച്ച രാജ്യം പെറുവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പത്തുലക്ഷം പേരിൽ 6000 പേരാണ് പെറുവിൽ കോവിഡിനു കീഴടങ്ങി മരണം വരിച്ചത്. 32.97 ദശലക്ഷം ജനങ്ങളുള്ള പെറുവിൽ 1,99,632 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. തൊട്ടടുത്തുള്ള രാജ്യത്തിന്റേതിനേക്കാൾ ഇരട്ടിയാണ് ഇവിടെ മരണനിരക്ക്.

ലോകത്തിലെ പല രാജ്യങ്ങളേയും കോവിഡ് വ്യത്യസ്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ലോകത്തിന് കൊറോണയെ സമ്മാനിച്ച ചൈനയിൽ പത്തുലക്ഷം പേരിൽ 30 പേർ വീതം മാത്രമാണ് മരിച്ചതെന്ന് കണക്കുകൾ പറയുന്നു. അതേസമയം ബ്രിട്ടനിൽ പത്തുലക്ഷം പേരിൽ 2,047 പേർ വീതമാണ് മരണമടഞ്ഞത്. പട്ടികയിൽ ഇരുപത്തിനാലാം സ്ഥാനത്താണ് ബ്രിട്ടൻ. ഇരുപതാം സ്ഥാനത്തുള്ള അമേരിക്കയിൽ പത്തുലക്ഷം പേരിൽ 2,161 പേരാണ് കോവിഡിനു കീഴടങ്ങിയത്.

മൊത്തം മരണസംഖ്യയിൽ ലോകത്തിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന പെറുവിൽ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരിൽ 9.14 ശതമാനം പേരും മരണമടഞ്ഞു. ഇപ്പോൾ മൊത്തം ജനസംഖ്യയുടെ 37.9 ശതമാനം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബോസ്നിയയിൽ പത്തുലക്ഷം പേരിൽ3,259 പേർ വീതമാണ് കോവിഡ് മൂലം മരണമടഞ്ഞത്. പത്തുലക്ഷം പേരിൽ 3,256 പേർ മരണമടഞ്ഞ നോർത്ത് മാസിഡോണിയയാണ് മൂന്നാം സ്ഥാനത്തുള്ളത്. ബോസ്നിയയിൽ 10,833 പേർ മരണമടഞ്ഞപ്പോൾ നോർത്ത് മാസിഡോണീയയിൽ മരണപ്പെട്ടത് 6,799 പേരാണ് വൈറസിനു കീഴടങ്ങി മരണം വരിച്ചത്.

പത്ത്ലക്ഷം പേരിൽ 3,141 മരണവുമായി മോൺടെനെഗ്രോ നാലാം സ്ഥാനത്ത് എത്തിയപ്പോൾ 3,117 മരണങ്ങളുമായി ഹംഗറി അഞ്ചാം സ്ഥാനത്തുണ്ട്. മോൺടെനെഗ്രോയിൽ മൊത്തം 1,34,602 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഹംഗറിയിൽ 8,26,636 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 30,259 പേർ മരണമടഞ്ഞു. അതേസമയം ഏഷ്യൻ ഭൂഖണ്ഡത്തിൽ കോവിഡ് വ്യാപനം കുത്തനെ താഴുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവിടെ സിംഗപ്പൂരിൽ മാത്രമാണ് ഇപ്പോഴും രോഗവ്യാപനം വർദ്ധിച്ചു വരുന്നത്. മൊത്തം മരണസംഖ്യയിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലും കോവിഡ് വ്യാപനം കുറഞ്ഞുവരികയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.