തൃശൂർ: ആരോഗ്യവകുപ്പിന്റെ അനുമതി ഇല്ലാതെ തൃശൂർ വല്ലച്ചിറയിൽ പ്രവർത്തിച്ച കോവിഡ് ആശുപത്രി പൂട്ടിച്ചു. ശാന്തിഭവൻ പാലിയേറ്റിവ് ആശുപത്രിക്കെതിരെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്.

രോഗികൾക്ക് കൃത്യമായ ചികിത്സ നൽകുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തി ആശുപത്രി പൂട്ടിച്ച് വകുപ്പുതല നടപടിയുമായി മുന്നോട്ടുപോയത്.

കോവിഡ് മരണങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിൽ ആശുപത്രിക്ക് വീഴ്‌ച്ചയുണ്ടായതായും ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളെ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ ഒൻപത് കോവിഡ് രോഗികളാണ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ആശുപത്രിയിലുള്ള മറ്റ് രോഗികളേയും സർക്കാർ ആശുപത്രിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.