കൊൽക്കത്ത: രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ചചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. താൻ അവഹേളിക്കപ്പെട്ടതായും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് യോഗത്തിൽ പങ്കെടുത്തിട്ടും ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ഞങ്ങൾക്ക് സംസാരിക്കാൻ അവസരം തന്നതുമില്ല. ചില ബിജെപി മുഖ്യമന്ത്രിമാർക്ക് മാത്രം സംസാരിക്കാൻ അവസരം നൽകി. പ്രധാനമന്ത്രിയും ഒരു ചെറിയ പ്രസംഗം നടത്തി. അതോടെ യോഗം അവസാനിച്ചു, മമത പറഞ്ഞു.

അവഹേളിക്കപ്പെട്ടതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് മമത പറഞ്ഞു. വാക്സിനെക്കുറിച്ചോ കോവിഡ് മരുന്നിനെക്കുറിച്ചോ പ്രധാനമന്ത്രി ഒന്നും ചോദിച്ചില്ല.

ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും അദ്ദേഹം ചോദിച്ചില്ല. കൂടിക്കാഴ്ചയിൽ കൂടുതൽ വാക്സിൻ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് കരുതിയിരുന്നു. എന്നാൽ അതിനുള്ള അവസരവും ലഭിച്ചില്ല.

രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞുവരികയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മുൻപും ഇതുപോലുള്ള അവകാശവാദങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് കേസുകൾ വർധിക്കാനാണ് കാരണമായത്. പ്രധാനമന്ത്രിക്ക് വളരെയധികം അരക്ഷിതബോധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് കേൾക്കാൻ അദ്ദേഹം തയ്യാറാകാതിരുന്നത്, മമത ആരോപിച്ചു.