തൃശൂർ: രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ചികിത്സ കിട്ടാതെ കോവിഡ് രോഗികൾ മരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടെ കേരളത്തിൽ എല്ലാം ശരിയാണെന്ന് അധികൃതർ പറയുമ്പോഴും ഞെട്ടിക്കുന്ന ഒരു വാർത്ത കൂടി പുറത്തുവന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ച സംഭവമാണ് പുറത്തുവന്നത്.

തൃശൂർ വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. 8ാം തിയ്യതിയാണ് നകുലൻ ഡയാലിസിസ് ചെയ്യുന്നതിനായി മെഡിക്കൽ കോളജിൽ എത്തിയത്. പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നകുലൻ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

അതിനിടെ ഓക്സിജൻ ബെഡ് ആവശ്യമുള്ള ഒരു രോഗിക്ക് വേണ്ടി നകുലനെ ആശുപത്രി ജീവനക്കാർ വരാന്തയിൽ കിടത്തി. ഇതേ തുടർന്ന് തനിക്ക് ആവശ്യമായ ചികിത്സ കിട്ടുന്നില്ലെന്ന് പറഞ്ഞ് നകുലൻ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മെഡിക്കൽ സൂപ്രണ്ട് ഉൾപ്പടെയുള്ളവർ ഇടപെട്ട് അദ്ദേഹത്തെ രണ്ട് മണിക്കൂറിനുള്ളിൽ ഐസിയുവിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ പറയുന്നു. ഇന്നലെ രാത്രിയാണ് നകുലൻ മരിച്ചത്. ആവശ്യമായ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണവും പോസിറ്റിവിറ്റി റേറ്റും (ടിപിആർ) വർധിക്കുന്ന സാഹചര്യത്തിൽ 16 കഴിഞ്ഞും ലോക്ഡൗൺ നീട്ടുന്നതു സർക്കാരിന്റെ പരിഗണനയിൽ. ഇന്നത്തെയും നാളത്തെയും കോവിഡ് കണക്കുകൾ കൂടി വിലയിരുത്തിയാകും അന്തിമ തീരുമാനം. കോവിഡ് വ്യാപനം ഇപ്പോൾ ഉച്ചസ്ഥായിയിലാണെന്നും രണ്ടു ദിവസത്തിനകം കുറഞ്ഞു തുടങ്ങുമെന്നുമാണു ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രൊജക്ഷൻ റിപ്പോർട്ട്.

ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പിന്റെയും കോവിഡ് വിദഗ്ധസമിതിയുടെയും നിർദ്ദേശം. എന്നാൽ അതു പാവപ്പെട്ടവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന വാദവുമുണ്ട്. പകരം, പോസിറ്റിവിറ്റി റേറ്റ് കൂടുതലുള്ള മേഖലകളിൽ മാത്രം പൂർണ ലോക്ഡൗണും മറ്റിടങ്ങളിൽ കർശന നിയന്ത്രണങ്ങളോടെ മിനി ലോക്ഡൗണും മതിയെന്ന നിർദേശവും സർക്കാരിനു മുന്നിലുണ്ട്.

നിലവിൽ 4.32 ലക്ഷം പേരാണു ചികിത്സയിലുള്ളത്. ഇത് 6 ലക്ഷം വരെയായി ഉയർന്നേക്കാമെന്നതു മുന്നിൽക്കണ്ടു ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് ജില്ലാ അധികൃതർക്കു നിർദ്ദേശം നൽകി. സമ്പൂർണ ലോക്ഡൗൺ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരുംദിവസങ്ങളിൽ അറിയാം. ലോക്ഡൗൺ പെട്ടെന്നു പിൻവലിച്ചാൽ വ്യാപനം വീണ്ടും കൂടാനിടയുണ്ട്. ഐസിയു, വെന്റിലേറ്ററുകൾ എന്നിവ മിക്ക ജില്ലകളിലും നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.