ആലപ്പുഴ: കോവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മധ്യവയസ്‌കന്റെ മരണം ആശുപത്രിയിൽ കൂട്ടിരുന്ന ഭാര്യയെപ്പോലും അറിയിച്ചില്ല.അലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ പരാതിയുമായി കുടുംബം രംഗത്ത്.കൊല്ലം കാവനാട് വാലുവിളയിൽ ദേവദാസ് ആണ് മരിച്ചത്. മൃതദേഹം കഴിഞ്ഞ 12ാം തീയതി മോർച്ചറിയിലേക്കു മാറ്റിയിരുന്നു.

മൃതദേഹം മാറ്റുമ്പോൾ ഭാര്യ രാജമ്മ ആശുപത്രിയിലുണ്ടായിരുന്നു. മകൾ രമ്യയും ബന്ധുക്കളും ഇന്നലെ തീവ്രപരിചരണ വിഭാഗത്തിലെത്തി ദേവദാസിന്റെ ആരോഗ്യ സ്ഥിതി അന്വേഷിച്ചപ്പോഴാണ് 2 ദിവസം മുൻപ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത് അറിഞ്ഞത്.

നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ മാസം 23ന് ആണ് ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കകയായിരന്നു. ശ്വാസംമുട്ടൽമൂലം 9നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. വിവരം അറിയാൻ കോവിഡ് വാർഡിലെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്നു ബന്ധുക്കൾ പറയുന്നു.3 ദിവസമായി ദേവദാസിന്റെ വിവരമൊന്നും അറിയാത്തതിനാലാണ് മകളും ബന്ധുവും തീവ്രപരിചരണ വിഭാഗത്തിലെത്തി അന്വേഷിച്ചത്.

അപ്പോഴാണ് മരണ വിവരം കുടുംബം അറിയുന്നത്. പിതാവിന്റെ മരണം അറിഞ്ഞ് മകൾ കരയുമ്പോഴാണ് രാജമ്മ വിവരം അറിഞ്ഞത്.എന്നാൽ ദേവദാസ് 12നു വൈകിട്ട് 3നു മരിച്ചെന്ന് അറിയിക്കാൻ ബന്ധുവിന്റെ മൊബൈൽ ഫോണിലേക്കു തുടർച്ചയായി വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.തുടർന്നാണ് മോർച്ചറിയിലേക്കു മാറ്റിയത്. വിവരം പൊലീസ് എയ്ഡ് പോസ്റ്റിലും അറിയിച്ചു. അടുത്ത ദിവസം മരണ രജിസ്റ്ററിൽ ഉൾപ്പെടുത്തി. ഇതു സംബന്ധിച്ച് പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ പറഞ്ഞു.