കൊച്ചി: കോവിഡ് കേസിന്റെ കാര്യത്തിൽ വീണ്ടും കേരളം ഒറ്റപ്പെടുന്നു. കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് മറ്റുസംസ്ഥാനങ്ങൾ. ആദ്യം കർണ്ണാടകയും
മഹാരാഷ്ട്രയുമായിരുന്നെങ്കിൽ ഇപ്പോൾ ബംഗാളും തമിഴ്‌നാടും ആ കൂട്ടത്തിലേക്ക്.പി സിആർ ടെസ്റ്റ്, ഹോം ക്വാറന്റൈൻ തുടങ്ങി കടുത്ത നിയന്ത്രണങ്ങളാണ് മറ്റുസംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിർദ്ദേശിക്കുന്നത്.

മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും പിന്നാലെയാണ് പശ്ചിമംബംഗാൾ കേരളത്തിൽ നിന്നുള്ളവർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കുന്നത്.കർണാടകയ്ക്ക് പിന്നാലെ അതിർത്തിയിൽ തമിഴ്‌നാടും പരിശോധന കർശനമാക്കി. അതിർത്തി കടന്നുവരുന്ന യാത്രക്കാരെ നിരീക്ഷിക്കും. കേരളത്തിൽ നിന്ന് വരുന്നവർക്ക് ഏഴുദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാക്കിയതാണ് മറ്റൊരു സുപ്രധാന തീരുമാനം.

കഴിഞ്ഞ ദിവസം മുതൽ കർണാടക അതിർത്തിയിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. കേരള-കർണാടക അതിർത്തിയിൽ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിർത്തി ചെക്ക്പോസ്റ്റുകൾ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്പോസ്റ്റുകളിൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രം കടത്തിവിടാനുമാണ് കർണാടകയുടെ തീരുമാനം.

ചെക്ക്പോസ്റ്റുകൾ അടച്ച് യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതി കർണാടക സർക്കാരിനും ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്തനിവാരണ സമിതി അധ്യക്ഷൻ കൂടിയായ ഡെപ്യൂട്ടി കമ്മീഷണർക്കും നോട്ടീസ് അയച്ചു. ചെക്ക്പോസ്റ്റുകൾ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സർക്കാരിന്റെ കോവിഡ് അൺലോക്ക് നാലാംഘട്ട യാത്രാ ഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബി സുബ്ബയ്യ റായ് നൽകിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.