കൊല്ലം: മദ്യം വാങ്ങാൻ കേരളത്തിൽ അങ്ങോളമിങ്ങോളം ക്യൂ നിൽക്കുന്ന കാഴ്‌ച്ച പതിവാണ്. ഈ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്ത വേളയിലാണ് തിരക്ക് ഒഴിവാക്കാനുള്ള നടപടികൾ അൽപ്പമെങ്കിലും തിരക്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിരിക്കുന്നത്. പലപ്പോഴും മദ്യം വാങ്ങാൻ ക്യൂ നിന്നാൽ അതിന് പിഴ ചുമത്തുന്ന പതിവ് പൊലീസ് പോലും സ്വീകരിക്കാറില്ല. എന്നാൽ, ബാങ്കിന് മുന്നിൽ ക്യൂ നിന്നാൽ പോലും കോവിഡ് മാനദണ്ഡം ലംഘിച്ചെന്നു കാണിച്ചു കേസെടുത്ത സംഭവങ്ങളും പതിവാണ്.

ബാങ്കിനു മുന്നിൽ വരി നിന്നയാൾ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പൊലീസിന്റെ പിഴ ചുമത്തിയ സംഭവമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതു ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകകയാണ് ചെയ്ത. ചടയമംഗലം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്‌ക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചടയമംഗലം പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഇടപെടലുമായി യുവജന കമ്മീഷനും രംഗത്തുവന്നു.

അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി വരുംവഴി എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്കു എത്തിയത്. അവിടെ പ്രായമുള്ള ഒരാളുമായി പൊലീസ് വാക്കേറ്റം നടത്തുന്നതു കണ്ടപ്പോൾ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചതായി യുവതി പറയുന്നു. അനാവശ്യമായി പിഴ ലഭിച്ചെന്ന് പ്രായമുള്ളയാൾ മറുപടി പറഞ്ഞപ്പോൾ ഇടപെട്ട ഗൗരിക്കും കിട്ടി പിഴ.

സാമൂഹിക അകലം പാലിച്ചില്ലെന്നായി കുറ്റം. ഇതിനെച്ചൊല്ലിയായി പിന്നീട് ഗൗരിയും പൊലീസും തമ്മിൽ വാക്കുതർക്കം. പിഴ ചുമത്തപ്പെട്ട മധ്യവയസ്‌കനും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ പ്രശ്‌നം തിരക്കിയപ്പോൾ പൊലീസ് ഇവർക്കെതിരെയും പെറ്റി എഴുതി നൽകി. പെറ്റിക്കടലാസ് പൊലീസിന്റെ മുന്നിൽവെച്ച് തന്നെ കീറിയെറിഞ്ഞതോടെ വാക്‌പോര് രൂക്ഷമാവുകയായിരുന്നു. പെറ്റി എഴുതരുതെന്ന് പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും ഗൗരി ചൂണ്ടിക്കാട്ടുന്നു.

അപ്പോൾ പൊലീസുകാർ തന്റെ പേരും മേൽവിലാസവും ചോദിച്ചതായും സാമൂഹിക അകലം പാലിക്കാത്തിന് പെറ്റി എഴുതിയതായും ഗൗരിനന്ദ മാധ്യമങ്ങളോട് പറഞ്ഞു. സംസാരിച്ചതിന് പെറ്റിചുമത്തുകയാണെങ്കിൽ ഇവിടെ കൂടി നിൽക്കുന്ന പൊലീസുകാർക്കെതിരെയും പെറ്റി ചുമത്തണമെന്ന് ഗൗരി ആവശ്യപ്പെട്ടു. അതേസമയം, പെൺകുട്ടിയുമായി അനുനയത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ബഹളം വെക്കുകയായിരുന്നുവെന്ന് എസ് ഐ ശരത്‌ലാൽ പറഞ്ഞു. പൊലീസിന്റെ കൃത്യനിർവഹണം തടസ്സപെടുത്തിയതിനും പൊതുജന മധ്യത്തിൽ അപമാനിച്ചതിനുമാണ് പെൺകുട്ടിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ യുവജനകമ്മിഷന് യുവതി പരാതി നൽകി. മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി പൊലീസ് അറിയിച്ചെന്നും മാപ്പ് പറയില്ലെന്നും മറുപടി നൽകിയതായി ഗൗരി പറഞ്ഞു. പൊലീസുമായി വഴക്കിടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചെന്നും കൊല്ലം റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു. റൂറൽ എസ്‌പിയോട്് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ചിന്താ ജെറോം വ്യക്തമാക്കി.