ലണ്ടൻ: ഇന്നു മുതൽ റൂൾ ഓഫ് സിക്സ് പ്രാബല്യത്തിൽ വരാനിരിക്കെ, പരീക്ഷാ തിരക്ക് വരുന്നതിനു മുൻപുള്ള ഒരു ദിവസം കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുന്ന കുട്ടികളുടെ ചാപല്യമായിരുന്നു ഇന്നലെ ബ്രിട്ടീഷുകാർ പ്രദർശിപ്പിച്ചത്. സാമാന്യം ഭേദപ്പെട്ട കാലാവസ്ഥ കൂടി ആയതോടെ ബീച്ചുകളിലും ബാറുകളിലും പാർക്കുകളിലുമൊക്കെ ജനങ്ങൾ തടിച്ചുകൂടി. വെയിൽ പീലിവിടർത്തിയാടിയ ബോൺമൗത്ത്, ബ്രൈറ്റൺ, ലീഡ്സ്, ലണ്ടൻ, നോട്ടിങ്ഹാം എന്നിവിടങ്ങളിൽ സാമൂഹിക അകലം പോലും പാലിക്കാതെയായിരുന്നു ജനം തിങ്ങി നിറഞ്ഞത്,വരാനിരിക്കുന്ന കർശന നിയമങ്ങൾക്ക് മുൻപായി സ്വാതന്ത്ര്യം ആഘോഷിക്കുവാനുള്ള ആഗ്രഹവുമായി.

തികച്ചും അലക്ഷ്യമായി ആഘോഷത്തിനിറങ്ങിയവരെ, പ്രത്യേകിച്ചും യുവാക്കളെ റൂൾ ഓഫ് സിക്സിന്റെ പ്രാധാന്യത്തെ കുറിച്ച് ഉദ്യോഗസ്ഥർ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന കാര്യം അവരെ പറഞ്ഞു മനസ്സിലാകാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, എല്ലാം ബധിരകർണ്ണങ്ങളിൽ പതിക്കുകയായിരുന്നു. ഇന്നലെ 3,360 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്, ശനിയാഴ്‌ച്ച 3,497 പേർക്കും. അതിനിടെ 4.5 മില്ല്യൺ ആളുകളാണ് ഇപ്പോൾ കോവിഡ് ഭീഷണിയിൽ ഉള്ളതെന്ന് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ വെളിച്ചത്തിൽ, ആരോഗ്യസ്ഥിതി, പ്രായം, ശരീരഭാരം എന്നിവയുടെ അടിസ്ഥാനത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കാനുള്ള നിർദ്ദേശവും വന്നിട്ടുണ്ട്.

ആരോഗ്യസ്ഥിതി, പ്രായം, ലിംഗം, ശരീരഭാരം എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിയും എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് കത്തുകൾ അയക്കുവാനും തുടങ്ങുന്നുണ്ട്. പുതിയ റിസ്‌ക് മോഡൽ എന്ന് പേരിട്ടിട്ടുള്ള ഈ പുതിയ മാതൃക ആദ്യം പരീക്ഷിക്കുക രോഗബാധ ഏറ്റവും ശക്തമായ പ്രദേശങ്ങളിലായിരിക്കും. അതേസമയം, രോഗവ്യാപനം രാജ്യത്ത് മുഴുവനും ശക്തിപ്രാപിക്കുകയാണെങ്കിൽ, രാജ്യം മുഴുവനും ഈ മതൃക പിന്തുടരാൻ സർക്കാർ സുസജ്ജമാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ബോൺമൗത്തിൽ വെയിൽ കായാനെത്തിയവർ റോഡുകളിൽ നിരക്കുകയും ബീച്ചുകൾ നിറയുകയും ചെയ്തപ്പോൾ ലണ്ടനിൽ അധികം പേരും ബാറുകളിലേക്കാണ് ഒഴുകിയെത്തിയത്. നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ മറക്കുന്ന സാഹചര്യത്തിൽ, പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ പബ്ബുകൾക്ക് 10 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുന്ന കാര്യം മന്ത്രിസഭയുടെ പരിഗണനയിലുണ്ടെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, ഈ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടത് ക്രിസ്ത്മസ്സിന് ശേഷം മതിയായിരുന്നു എന്നാണ് യുവാക്കളിൽ പലരും അഭിപ്രായപ്പെടുന്നത്. ക്രിസ്ത്മസ്സിനും ഈ നിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിൽ അത് പാലിക്കില്ലെന്നും മിക്കവരും പറയുന്നു.

ജനങ്ങളുടെ അപക്വമായ സമീപനം രാജ്യത്തെ ഒരു വലിയ ദുരന്തത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണെന്നാണ് മുൻ ശാസ്ത്രോപദേഷ്ടാവ് സർ മാർക്ക് വാൾപോർട്ട് അഭിപ്രായപ്പെട്ടത്. ഇന്നലെ രാത്രി വളരെ വൈകിയും നടന്ന പല പാർട്ടികളും പൊലീസ് ഇടപെട്ടു നിർത്തിച്ചു. ആൾട്രിങ്കാം, സ്റ്റോക്ക്പോർട്ട്, ഫിക്സ്ടൺ എന്നിവിടങ്ങളിൽ നടന്ന ഹൗസ് പാർട്ടികളുമിത്തരത്തിൽ നിർത്തിച്ചവയിൽ പെടുന്നു.ഗ്രെയ്റ്റ് മാഞ്ചസ്റ്ററിലെ ഒരു വീട്ടിൽ നിന്നും മാത്രം 70 ഓളം പേരെയാണ് പൊലീസ് പാർട്ടി നിർത്തിച്ച പറഞ്ഞുവിട്ടതെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു.

നേരത്തേ നോട്ടിങ്ഹാംഷെയറിൽ ഒരു കൗമാരക്കാരന് 50 പേരടങ്ങിയ പാർട്ടി സംഘടിപ്പിച്ചതിന്റെ പേരിൽ 10,000 പൗണ്ടിന്റെ പിഴശിക്ഷ വിധിച്ചിരുന്നു. സ്വന്തം വീട്ടിലായിരുന്നു ഇയാൾ പാർട്ടി സംഘടിപ്പിച്ചത്. പിഴ അടച്ചില്ലെങ്കിൽ കോടതിയിൽ ഹാജരാകേണ്ടിയും വരുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിനിടയിൽ ബ്രിമ്മിങ്ഹാമിലും പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവാഴ്‌ച്ച മുതൽ ഇവിടങ്ങളിൽ ഉള്ളവർ, സ്വന്തം വീടുകളിൽ ഉള്ളവരൊഴികെ മറ്റാരുമായും സ്വകാര്യ ഇടങ്ങളിലോ പൊതു ഇടങ്ങളിലോ കൂട്ടുകൂടാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇന്നലെത്തേതുപോലെ നിരുത്തരവാദപരമായി പെരുമാറിയാൽ, ബ്രിട്ടനെ കാത്തിരിക്കുന്നത് റോമാ സാമ്രാജ്യത്തിന്റെ അവസാന നാളുകളായിരിക്കും എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.