അബുദാബി:ജനസംഖ്യ അനുപാതത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് പ്രതിരോധ വാക്‌സിൻ നല്കിയ രാജ്യമെന്ന നേട്ടം കൈവരിച്ച് യു.എ.ഇ. രാജ്യത്ത് ഇതുവരെ 1.55 കോടി ഡോസ് കോവിഡ് വാക്‌സിനാണു നൽകിയത്. വാക്‌സിൻ സ്വീകരിക്കാൻ അർഹതയുള്ളവരിൽ 72.1% പേരും 2 ഡോസ് വാക്‌സിനും സ്വീകരിച്ചു.

ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 73.8% പേരാണ്. ബ്ലൂംബർഗ് വാക്‌സിൻ ട്രാക്കർ പുറത്ത് വിട്ട കണക്ക് പ്രകാരം സെഷെൽസിനെ പിന്തള്ളിയാണ് യു.എ.ഇ പട്ടികയിൽ ഒന്നാമതെത്തിയത്. സിനോഫാം, ഫൈസർ, സ്പുട്‌നിക് 5, അസ്ട്രാസെനക, മൊഡേണ എന്നീ വാക്‌സിനുകൾക്കാണ് രാജ്യത്ത് അംഗീകാരമുള്ളത്. യു.എ.ഇയിലെ ജനസംഖ്യയുടെ അഞ്ചിരട്ടിയിലേറെ പിസിആർ പരിശോധനകളാണ് ഇതുവരെ നടത്തിയത്.

ജനസംഖ്യയെക്കാൾ കൂടുതൽ കോവിഡ് പരിശോധന നടത്തുന്ന ലോകത്തെ ആദ്യ രാജ്യവും യു.എ.ഇയാണ്. ഇതു കൂടാതെ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് വാക്‌സിനേഷൻ സൗജന്യമാണ്.