തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘ‌ട്ട സ്ഥാനാർത്ഥികൾ സംബന്ധിച്ച് നേതൃയോ​ഗത്തിൽ ധാരണയായി. ചടയമം​ഗലം, പറവൂർ, ഹരിപ്പാട് സീറ്റുകൾ ഒഴികെയുള്ള മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. മന്ത്രി ഇ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് നിന്നും വീണ്ടും ജനവിധി തേടുമ്പോൾ പുനലൂരിൽ പി എസ് സുപാലും നെടുമങ്ങാട് ജി ആർ അനിലും തിരൂരങ്ങാടിയിൽ അജിതുകൊളാടിയും ചേർത്തലയിൽ പി പ്രസാദും അങ്കത്തിനിറങ്ങും.

ചാത്തന്നൂരിൽ സി കെ ജയലാൽ വീണ്ടും സ്ഥാനാർത്ഥിയാകും. അടൂരിൽ ചിറ്റയം ഗോപകുമാർ, ഒല്ലൂരിൽ കെ രാജൻ, ചിറയിൻ കീഴിൽ വി ശശി എന്നിവരും വീണ്ടും മൽസരിക്കും. ചടയമംഗലത്ത് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമായില്ല. കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരൻ, നാദാപുരം - ഇ കെ വിജയൻ, പട്ടാമ്പി - മുഹമ്മദ് മുഹ്‌സിൻ, വൈക്കം- സി കെ ആശ, നെടുമങ്ങാട് ജി ആർ അനിൽ, അടൂർ- ചിറ്റയം ഗോപകുമാർ, കരുനാഗപ്പള്ളി- ആർ രാമചന്ദ്രൻ, പുനലൂർ - പി എസ് സുപാൽ, ചിറയൻകീഴ് - വി ശശി, ഒല്ലൂർ കെ രാജൻ, കൊടുങ്ങല്ലൂർ- വി ആർ സുനിൽകുമാർ, കയ്പമംഗലം- ടൈസൻ മാസ്റ്റർ, നാട്ടിക-ഗീത ഗോപി. ചേർത്തല-പി പ്രസാദ്, മൂവാറ്റുപുഴ- എൽദോ എബ്രഹാം എന്നിവരാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്.

തൃശൂർ- പി ബാലചന്ദ്രൻ, പീരുമേട് - വാഴൂർ സോമൻ, മണ്ണാർക്കാട്- കെ പി സുരേഷ് രാജ്, ഏറനാട്- കെ ടി അബ്ദുൾ റഹ്മാൻ, മഞ്ചേരി - ഡിബോണ നാസർ, തിരൂരങ്ങാടി - അജിതുകൊളാടി എന്നിവർ സ്ഥാനാർത്ഥികളാകും. പറവൂർ, ഹരിപ്പാട്, ചടയമംഗലം സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായില്ല.

ചടയമംഗലത്ത് വനിതയെ മൽസരിപ്പിക്കണമെന്ന് നിർദ്ദേശം ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ നാളെ ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ചർച്ച ചെയ്യും. ഒരു ഇടവേളയ്ക്ക് ശേഷമാണ് പി എസ് സുപാൽ വീണ്ടും നിയമസഭയിലേക്ക് മൽസരിക്കുന്നത്. മൂന്നാം തവണ ജനവിധി തേടുന്ന ചിറ്റയം ഗോപകുമാർ, സി കെ ജയലാൽ എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്.

ചങ്ങനാശ്ശേരി സീറ്റ് നഷ്ടപ്പെടുത്തിയതിൽ സംസ്ഥാന കൗൺസിൽ യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ കടുത്ത വിമർശനം ഉയർന്നു. കാനം സിപിഎമ്മിന്റെ അടിമയായിപ്പോയെന്ന് സി കെ ശശിധരൻ പറഞ്ഞു. സിപിഐ പുരുഷാധിപത്യ പാർട്ടിയായി മാറിയെന്ന് വനിതാ അംഗങ്ങളും കുറ്റപ്പെടുത്തി.