തിരുവനന്തപുരം: സിപിഐയുടെ തെരഞ്ഞെടുപ്പു അവലോകന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ പല വ്യത്യസ്ത പരാമർശങ്ങൾ കൊണ്ടാണ് അത് ശ്രദ്ധാ കേന്ദ്രമാകുന്നത്. സ്ഥാനാർത്ഥികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കൂടി ഒളിഞ്ഞു നോക്കുന്ന റിപ്പോർട്ടാണ് സിപിഐയുടേത്. മൂവാറ്റുപുഴയിലെ സിപിഐ സ്ഥാനാർത്ഥി എൽദോയുടെ തോൽവിക്ക് കാരണം ആഡംബര വിവാഹമാണെന്ന കുറ്റപ്പെടുത്തിയ പാർട്ടി കുണ്ടറയിലും വിചിത്രമായ കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.

കുണ്ടറയിലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സ്ഥാനാർത്ഥിയെ കുറ്റപ്പെടുത്തി സിപിഐ അവലോകന റിപ്പോർട്ട്. കുണ്ടറയിലെ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണം സ്ഥാനാർത്ഥി ജെ മേഴ്സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി കൊണ്ടാണെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി വിനയശീലനായിരുന്നു എന്നും റിപ്പോർട്ട് പരാമർശിക്കുന്നു.

കുണ്ടറയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പി സി വിഷ്ണുനാഥാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിൽ മൽസരിച്ചതിൽ തോറ്റ ഏക മന്ത്രിയും മേഴ്സിക്കുട്ടിയമ്മയാണ്. 4454 വോട്ടുകൾക്കാണ് വിഷ്ണുനാഥ് മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയത്. പാലായിലെ തോൽവിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നും സിപിഐ റിപ്പോർട്ട് പറയുന്നു. പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കായിരുന്നു ജനകീയത. കേരള കോൺഗ്രസിനെ എൽഡിഎഫിലെ ഒരുവിഭാഗം ഉൾക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വി ഡി സതീശൻ വിജയിച്ച പറവൂരിൽ സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നു എന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്. ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണ്. ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കരുനാഗപ്പള്ളിയിലെ തോൽവിയിലും സിപിഎമ്മിനെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പീരുമേട് , മണ്ണാർക്കാട് മണ്ഡലങ്ങളിൽ പാർട്ടിക്ക് ജാ?ഗ്രതക്കുറവ് ഉണ്ടായി. മണ്ണാർക്കാട് സിപിഐ ജില്ലാ സെക്രട്ടറി തോൽക്കാൻ പല കാരണങ്ങളുണ്ട്. നാട്ടികയിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ട എം എൽ എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു.