കണ്ണൂർ: കണ്ണൂർ സർവ്വകലാശാലാ സിലബസ് വിവാദത്തിൽ എസ്.എഫ്.ഐ വാദങ്ങളെ പൊളിച്ചടുക്കി സിപിഐ നേതാവിന്റെ തീപ്പൊരി പ്രസംഗം. നേരത്തെ എന്തു പഠിക്കരുത് എന്നു പറയുന്നത് താലിബാനി സമാനമാണെന്നു എസ്.എഫ്.ഐ നേതാവും സർവകലാശാല യൂണിയൻ ചെയർമാനുമായ അഡ്വ.ഹസൻ അറിയിച്ചിരുന്നു. ഇതിനെതിരെയാണ് പരസ്യ വിമർശനവുമായി സിപിഐ നേതാവ് രംഗത്തുവന്നത്.

വിശാലമായി ചിന്തിക്കുന്നുവെന്നതിന്റെ പേരിൽ എന്തു തോന്യാസവും അനുവദിക്കില്ലെന്നും രാജ്യത്തെ മറ്റിടങ്ങളിൽ നടക്കുന്നതു പോലെകണ്ണൂർ സർവകലാശാലയിലും കാവിവത്കരണമുണ്ടായിട്ടുണ്ടെന്ന് സിപിഐ കണ്ണുർ ജില്ലാ കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വി.കെ സുരേഷ് ബാബു ആരോപിച്ചു

കണ്ണുർ സർവകലാശാലാ സിലബസിൽ കാവിവത്കരണമാരോപിച്ച് എ.ഐ.എസ്.എഫ് കണ്ണുർ സർവകലാശാലാ ആസ്ഥാന മന്ദിരത്തിലേക്ക് നടത്തിയ യൂനിവേഴ്‌സിറ്റി മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ആചാര്യന്മാരുടെ ആശയങ്ങൾ കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ കണ്ണൂർ പോലുള്ള ഒരു സർവ്വകലാശാലയിൽ പാഠപുസ്തക സിലബസിൽ എന്തുകൊണ്ടാണ് ഉൾപ്പെടുത്തിയതെന്ന് അറിയില്ല. ഇതു കേവലം തമാശയായി കാണാൻ കഴിയില്ല.

രാജ്യമാകെയുള്ള സർവ്വകലാശാലകളിൽ കടന്നു കൂടിയകാവി വത്കരണം കണ്ണൂർ സർവകലാശാലയിലുമുണ്ടായിട്ടുണ്ടോയെന്ന് ഞങ്ങൾ സംശയിക്കുകയാണ് വിശാലമായി ചിന്തിച്ചതുകൊണ്ടാണ് ആർഎസ്എസ് ആശയപ്രചാരകരുടെ ദർശനങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതെന്നാണ് പറയുന്നത്.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നവരുടെ പ്രത്യയശാസ്ത്രം ക്‌ളാസ് മുറികൾക്കുള്ളിൽ ഒരു കാരണവശാലും പഠിപ്പിക്കാൻ അനുവദിക്കരുതെന്നായിരുന്നു. വിശാലമായ കാഴ്‌ച്ചപ്പാടാണെങ്കിൽ ഉസാമ ബിൻ ലാദനെയും മൗദൂദിയെയും താലിബാനെയും പഠിപ്പിക്കാൻ തയ്യാറാകണമെന്ന് സുരേഷ് ബാബു പറഞ്ഞു. മാർച്ചിന് നേതാക്കളായ മിഥുൻ, ഇസ്മയിൽ, ശിൽപാ രാജ് എന്നിവർ നേതൃത്വം നൽകി.