കണ്ണൂർ: അകന്നുപോയവരെ അകറ്റി നിർത്തരുതെന്ന മുദ്രാവാക്യവുമായി സിപിഎം സംസ്ഥാന തലത്തിൽ സംഘടനാ ശേഷി വർധിപ്പിക്കാനൊരുങ്ങുന്നു.വിവിധ കാരണങ്ങളാൽ പല കാലഘങ്ങളിൽ പ്രത്യയശാസ്ത്ര/വ്യക്തിപരമായ കാരണങ്ങളാൽ പാർട്ടിയും വർഗ ബഹുജന സംഘടനകളും വിട്ടു പോയി നിഷ്‌ക്രീയമായി നിൽക്കുന്നവരെ കണ്ടെത്തി പാർട്ടി നേതാക്കൾ അവരുടെ വീടുകളിലോ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലോയെത്തി അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്യും കഴിയാവുന്ന ആളുകളെ ഇതിൽ നിന്നും ഉൾകൊണ്ട് സഹകരിപ്പിക്കാനാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട രൂപരേഖ ഏരിയാ കമ്മിറ്റി യോഗങ്ങളിൽ അവതരിപ്പിക്കാൻ കണ്ണൂർ ജില്ല കമ്മിറ്റി യോഗത്തിൽ തീരുമാനമായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി.രാമകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം റിപ്പോർട്ട് ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ വൻ വിജയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കന്നതിന് സംഘടനാ ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രത്യേക കർമ്മപദ്ധതിയാണ് ഇത്തരത്തിൽ ആവിഷ്‌കരിക്കുന്നത്. പിഴവുകൾ താഴെ തട്ടു മുതൽ പരിഹരിച്ച് മുന്നോട്ടു പോകാനാണ് തീരുമാനം. സംഘടനാ തലത്തിലുള്ള പ്രവർത്തനങ്ങളിലെ വീഴ്ചകൾ മൂലം ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നത് ഒഴിവാക്കാൻ കൂടിയാണീ നടപടി.

സംഘടനാ തല ശുദ്ധീകരണം കൂടി ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്‌കരിച്ച് താഴെ തട്ടു മുതൽ നടപ്പാക്കുന്നത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ കമ്യുണിസ്റ്റ് മൂല്യങ്ങൾക്ക് നിരക്കാതെ വഴിവിട്ട് പെരുമാറുന്നവർക്കെതിരെ കർശന നടപടികളെടുക്കാനും നിർദ്ദേശമുണ്ട്. സമീപകാലത്തുണ്ടായ സ്വർണ്ണക്കടത്ത് - ക്വട്ടേഷൻ വിവാദത്തിൽ സംഘങ്ങളുമായി ബന്ധമുള്ള പാർട്ടി അംഗങ്ങൾക്കെതിരെ കടുത്ത നിലപാടുകൾ കൈക്കൊണ്ടിരുന്നു. ചിലരെ പുറത്താക്കുകയും മറ്റു ചിലരെ സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. ഇത്തരം പരിശോധനകൾ നടന്നുകൊണ്ടിരിക്കയാണ്.

നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ടു കിട്ടാത്ത ബൂത്തുകളെ പ്രത്യേകമായെടുത്ത് സ്വാധീനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകും.ലോകസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നേരിട്ട വലിയ തിരിച്ചടി, പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അതിജീവിക്കാനും, നിയമസഭാ തെരഞ്ഞെടുപ്പോടെ വലിയ മുന്നേറ്റമുണ്ടാക്കാനും സാധിച്ചതായാണ് പാർട്ടിയുടെ വിലയിരുത്തൽ.

പല കാരണങ്ങളാലും പാർട്ടിയുമായി അകന്നു കഴിയുന്നവരെയും, സമുദായങ്ങളെയും പാർട്ടിയുമായി കൂടുതൽ അടുപ്പിക്കുന്നതാണ് പുതിയ കർമ്മ പദ്ധതി. ഓഗസ്റ്റ് അഞ്ചിനകം ജില്ലയിലെ എല്ലാ ഘടകങ്ങളുടെയും യോഗം വിളിച്ചു ചേർത്ത് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടും, സംഘടനാ വിപുലീകരണത്തിനായി നടത്തുന്ന പ്രവർത്തന പദ്ധതിയും ചർച്ച ചെയ്യും.

യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വിഗോവിന്ദൻ, പി.കെ.ശ്രീമതി, കെ.കെ.ശൈലജ, ജില്ലാ സെക്രട്ടറി എം വിജയരാജൻ, ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.