തിരുവനന്തപുരം: സിപിഎം സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് സിപിഎം നേതാവിന്റെ നിലപാട്. മതവിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുന്ന ഒന്നും ഇടതുപക്ഷ സർക്കാർ ചെയ്യില്ലെന്നും ഇടത് പക്ഷം ഒരിക്കലും സ്ത്രീകളെ ശബരിമലയിൽ കയറ്റിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

അതേസമയം, ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഉത്തരം പറയേണ്ടത് സിപിഎം സംസ്ഥാന ഘടകമാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിലപാട് എന്തെന്ന് വ്യക്തമാക്കാനുള്ള ധാർമ്മിക ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കും ഉണ്ട്. അതറിയാനുള്ള അവകാശം വിശ്വാസികൾക്കുമുണ്ടെന്നും എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

'ശബരിമല വിഷയത്തിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്നാണ് സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പ്രസ്താവന നടത്തിയത്. ദേവസ്വം മന്ത്രി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നു സീതാറാം യച്ചൂരി പറഞ്ഞിട്ടുണ്ട്. ഉത്തരം പറയേണ്ടത് സിപിഎം സംസ്ഥാന ഘടകമാണെന്നും യച്ചൂരി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണം' ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളിൽ കടകംപള്ളി സുരേന്ദ്രൻ മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്ന് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.