കോഴിക്കോട്: കോഴിക്കോട് മേയർ ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിനെ വിമർശിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. മേയറുടെ സമീപനം സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്നും മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതായും മോഹനന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ:

കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. ഇക്കാര്യത്തിലുള്ള മേയറുടെ സമീപനം സിപിഎം എല്ലാക്കാലവും ഉയർത്തിപ്പിടിച്ചുവരുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. അക്കാരണം കൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സിപിഎം തീരുമാനിച്ചു.

സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയർ ബീന ഫിലിപ്പ് ഉദ്ഘാടകയായി പങ്കെടുത്തത്. ശ്രീകൃഷ്ണപ്രതിമയിൽ തുളസി മാല ചാർത്തി ഉദ്ഘാടനം നിർവഹിച്ച ശേഷം മേയർ നടത്തിയ പ്രസംഗവും വിവാദമായി. കേരളത്തിലെ ശിശുപരിപാലാനം മോശമാണ്. പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികൾക്ക് എന്തുകൊടുക്കുന്നു എന്നതാണ് പ്രധാനം എന്നിങ്ങനെയായിരുന്നു മേയറുടെ ഉദ്ഘാടന പ്രസംഗം.

മേയറുടെ പ്രസംഗത്തിനെതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. സിപിഎം ചെലവിൽ ആർ.എസ്.എസിന് മേയറെ ലഭിച്ചതായി ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാറിന്റെ പ്രതികരണം. കോൺഗ്രസ് ആരോപണം കടുപ്പിക്കുന്നതിനിടെയാണ് ബീന ഫിലിപ്പിനെ സിപിഎം തള്ളിപ്പറഞ്ഞത്. അതേസമയം കോഴിക്കോട് മേയറെ പിന്തുണച്ച് ബിജെപിയും രംഗത്തുവന്നിരുന്നു.

നേരത്തെ ചടങ്ങിൽ പങ്കെടുത്തത് വിവാദമായപ്പോൾ ബാലഗോകുലം ആർ.എസ്.എസിന്റെ പോഷക സംഘടനയായി തോന്നിയിട്ടില്ലെന്നായിരുന്നു ബീന ഫിലിപ്പിന്റെ വിശദീകരണം. ബാലഗോകുലം പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി തന്നോട് കർശനമായി പറഞ്ഞിട്ടില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. കേരളം ശിശുപരിപാലനത്തിൽ ഉത്തരേന്ത്യയേക്കാളും പിന്നിലാണെന്ന് മാതൃസംഗമത്തിൽ മേയർ നടത്തിയ പരാമർശമായിരുന്നു വിവാദത്തിലായത്. എന്നാൽ താൻ കേരളത്തിലെ കുട്ടികളുടെ ആരോഗ്യപരമായ കാര്യത്തേക്കുറിച്ചല്ല പറഞ്ഞതെന്നും അവരോടുള്ള സമീപനത്തെ കുറിച്ചാണെന്നും ബീന ഫിലിപ് പറഞ്ഞു. ഉത്തരേന്ത്യയിൽ മറ്റ് വീട്ടിലെ കുട്ടി അടുത്ത വീട്ടിലെത്തിയാൽ അവർ സ്വന്തം കുട്ടികളെ പോലെയാണ് നോക്കുക. എന്നാൽ കേരളത്തിൽ ഭയങ്കര സ്വാർഥതയാണ്. ഇക്കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇത് വിവാദത്തിലാക്കിയതിൽ ദുഃഖമുണ്ടെന്നും ബീന ഫിലിപ്പ് പറഞ്ഞു.

മേയറെന്ന നിലയ്ക്ക് അമ്മമാരോട് സംസാരിക്കാനാണ് എന്നെ വിളിച്ചത്. അതിൽനിന്ന് വിട്ട് നിൽക്കണമെന്ന് തോന്നിയില്ല. വർഗീയമായ ഒന്നും തനിക്ക് അവിടെ കാണാൻ കഴിഞ്ഞില്ലെന്നും എല്ലാം സാധുക്കളായ സ്ത്രീകളായിരുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു. നെറ്റിയിൽ ചുവപ്പിട്ട് കൃഷ്ണ വിഗ്രഹത്തിൽ താൻ മാലചാർത്തുമോയെന്ന് അവർക്കുതന്നെ സംശയമുണ്ടായിരുന്നു. പക്ഷെ, അതിലൊന്നും എനിക്കൊരു തെറ്റും തോന്നിയിട്ടില്ല.

ഞാൻ പഠിച്ച പുരാണ കഥാപാത്രങ്ങളേക്കുറിച്ചും സ്ത്രീ കഥാപാത്രങ്ങളേക്കുറിച്ചുമെല്ലാമാണ് അവിടെ സംസാരിച്ചത്. ഇതിന് പാർട്ടിയോട് അനുവാദം ചോദിച്ചിട്ടില്ല. ദൈവങ്ങളും അവരുടെ ഫോട്ടോകളുമൊന്നും ആരുടേയും കുത്തകയല്ലെന്നും ഇതിലൊന്നും വർഗീയത കുത്തിത്തിരുകരുതെന്നും മേയർ പറഞ്ഞു. ഞായറാഴ്ച ബാലഗോകുലം സംഘടിപ്പിച്ച മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തത് മേയറായിരുന്നു. ഇതിന്റെ വിഡിയോയും ചിത്രവും പുറത്ത് വന്നതോടെയാണ് പരിപാടി വിവാദത്തിലായത്. ശ്രീകൃഷ്ണ പ്രതിമയിൽ തുളസിമാല ചാർത്തിയാണ് മേയർ വേദിയിലെത്തിയത്.