തലശേരി: കടമ്പൂർ പൂങ്കാവിൽ വിവാഹ വീട്ടിലുണ്ടായആർഎസ്എസ് സിപിഎം സംഘർഷത്തിൽ പ്രവർത്തകർക്ക് പരുക്കേറ്റ സംഭവത്തിൽ എടക്കാട് എസ്‌ഐ. മഹേഷ് കണ്ടമ്പേത്ത് കേസെടുത്തു. ആക്രമണത്തിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. വിവാഹ വീട്ടിലെത്തിയ ആക്രമികളാണ് സിപിഐ എം പ്രവർത്തകരെ മർദിച്ചതെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു.

ഞായറാഴ്ച അർധരാത്രിയാണ് സംഭവം. സാരമായി പരിക്കേറ്റ വൈശ്യപ്രത്ത് മോഹനൻ, കൊട്ടുങ്ങൽ ജലീസ് എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലീസിന്റെ ഉമ്മ റസിയക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് പരാതിയുണ്ട്. വീടുകളിൽ കയറി സ്ത്രീകളെയടക്കം ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് സിപിഎം നേതാക്കളുടെ പരാതി.

സമ്മേളനങ്ങളുടെ ഭാഗമായി പൂങ്കാവ് ബ്രാഞ്ച് ഓഫീസിനടുത്ത് സ്ഥാപിച്ച സി പി എമ്മിന്റെ പതാകകൾ നശിപ്പിക്കുന്നത് കണ്ട് ചോദ്യം ചെയ്ത പ്രവർത്തകരെയാണ് മർദിച്ചതെന്ന് ഇവർ പറഞ്ഞു. പരിക്കേറ്റവരെ സി പി എം ജില്ലാ സെക്രട്ടറിയറ്റംഗം എൻ ചന്ദ്രൻ, കെ ഗിരീശൻ, ഇ കെ അശോകൻ, സി കെ രാജൻ എന്നിവർ സന്ദർശിച്ചു.