മീറ്റിങ്ങിൽ പങ്കെടുക്കവെ മുറിയിലേക്ക് ഓടി വന്ന രണ്ടുപേർ എന്റെ കഴുത്തിന് പിടിച്ചു; കുതറിമാറിയ ഞാൻ മറ്റൊരു മുറിയിൽ കയറി വാതിലടച്ചു; വാക്സിൻ വിതരണത്തെച്ചൊല്ലി കുട്ടനാട്ടിൽ ഡോക്ടർക്ക് സിപിഎം നേതാക്കളുടെ മർദ്ദനം; പ്രതിഷേധം മാത്രമാണ് നടന്നതെന്നും മർദ്ദിച്ചില്ലെന്നും നേതാക്കളുടെ വിശദീകരണം; നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
- Share
- Tweet
- Telegram
- LinkedIniiiii
ആലപ്പുഴ : കുട്ടനാട്ടിൽ വാക്സിൻ വിതരണത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഡോക്ടർക്ക് മർദ്ദനം.കുപ്പപുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശരത് ചന്ദ്ര ബോസിനാണ് മർദ്ദനമേറ്റത്. സിപിഎം നേതാക്കൾ മർദ്ദിച്ചെന്നാണ് പരാതി. എന്നാൽ പ്രതിഷേധം മാത്രമാണ് നടന്നതെന്നും മർദ്ദിച്ചില്ലെന്നുമാണ് സിപിഎം നേതാക്കളുടെ വിശദീകരണം.പരാതിയിൽ സിപിഎം നേതാക്കൾക്കെതിരേ നെടുമുടി പൊലീസ് കേസെടുത്തു.
കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ് സിപിഎം ലോക്കൽ സെക്രട്ടറി രഘുവരൻ, വിശാഖ് വിജയ് എന്നിവർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ വിതരണം പൂർത്തിയായപ്പോൾ 10 യൂണിറ്റ് വാക്സിൻ ബാക്കി വന്നു. ഈ വാക്സിൻ വിതരണം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
അതേസമയം വാക്സിൻ പത്തെണ്ണം അധികം വന്നിട്ടില്ലെന്നാണ് ഡോക്ടർ ശരത് ചന്ദ്രബോസ് പറയുന്നത്. 90 'കിടപ്പുരോഗികൾക്കായി മാറ്റിവെച്ചിരുന്ന വാക്സിനുണ്ടായിരുന്നു. പ്രളയം വന്ന് ഇവരെ മാറ്റേണ്ടി വരുമ്പോൾ അവരെ വാക്സിനേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ് . പാലിയേറ്റീവ് രോഗികൾക്ക് വീട്ടിൽ പോയി കൊടുക്കാൻ മാറ്റിവെച്ചിരുന്ന വാക്സിനുണ്ട്. അങ്ങനെ 150 വാക്സിൻ മാറ്റിവെക്കുകയും കൊടുക്കുകയും ചെയ്തു. പാലിയേറ്റീവ് രോഗികൾക്ക് മാറ്റി വെച്ചിരുന്ന 30 വാക്സിനിൽ നിന്ന് 20 എണ്ണം നമ്മളെടുത്തു 10 എണ്ണം പാലിയേറ്റീവ് രോഗികൾക്ക് മാറ്റിവെച്ചു. ഇത് പിന്നീട് തർക്കമായി. ബാക്കി വന്ന വാക്സിൻ ആർക്കും കൊടുക്കാതിരുന്ന സംഭവമുണ്ടായിട്ടില്ല, ഡോക്ടർ പറഞ്ഞു
'പിന്നീട് പഞ്ചായത്ത് പ്രസിഡന്റും ലോക്കൽ സെക്രട്ടറിയും ചേർന്ന് വാക്സിനേഷൻ കേന്ദ്രത്തിന്റെ ഗേറ്റടച്ചു. പ്രശ്നമുണ്ടായി. അതിനിടെ ഞാൻ മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഭീഷണി മുഴക്കി. എന്റെ റൂമിലേക്ക് വന്ന് മുറി പൂട്ടിയിട്ടു. പിന്നീട് അക്രമിക്കാൻ വന്നു. ഇതിലൊരാൾ കഴുത്തിനു കുത്തിപ്പിടിച്ചു പിന്നീട് ഞാൻ കുതറി മാറി മുറിയിൽ കയറി കതക് കുറ്റിയിടുകയായിരുന്നു', ഡോക്ടർ ശരത് ചന്ദ്രബോസ് കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ