ആലപ്പുഴ : ന്യൂനപക്ഷ സ്‌കോളർഷിപ്പിന്റെ പേരിൽ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കരുതെന്ന് സിപിഎം. ഇത്തരത്തിലുള്ള പ്രസ്താവനകൾ ആരും നടത്തരുതെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ ആവശ്യപ്പെട്ടു. ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ല. എത്ര സ്‌കോളർഷിപ്പാണോ കൊടുത്തുപോരുന്നത് ആ സ്‌കോളർഷിപ്പുകൾ കൊടുക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

നിലവിൽ വരുന്ന സ്‌കോളർഷിപ്പുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ല. അധികമായി വരുന്ന ചെലവ് സംസ്ഥാന സർക്കാർ വഹിക്കുന്ന തരത്തിൽ തീരുമാനമെടുക്കുകയും ചെയ്തു. ശരിയായ നിലയിൽ ചർച്ച ചെയ്താണ് സർക്കാർ തീരുമാനമെടുത്തത്. സർക്കാർ തീരുമാനത്തെ എല്ലാ വിഭാഗം ആളുകളും സ്വാഗതം ചെയ്തിരിക്കുകയാണ്. സർക്കാരിന്റെ ജനാധിപത്യ സമീപനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞതെന്ന് വിജയരാഘവൻ പറഞ്ഞു.

യുഡിഎഫിന് അകത്ത് മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത്. വിഷയത്തെ മറ്റൊരു തരത്തിൽ തിരിച്ചുവിടാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ട തരത്തിലുള്ള പ്രസ്താവനകളാണ് ഉണ്ടാകുന്നത്. സർക്കാർ സ്വീകരിച്ച ശരിയായ തീരുമാനത്തിന് പൊതുവായ പിന്തുണ നൽകലാണ് ഇപ്പോൾ വേണ്ടത്.

കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യം ആർക്കും നഷ്ടമാകുന്നില്ല. പുതുതായി കൊടുക്കേണ്ടി വരുന്നതിനാണ് സർക്കാർ കൂടുതൽ വിഭവം കണ്ടെത്തി കൊടുക്കാൻ സന്നദ്ധമാകുന്നത്. കോടതി വിധിയുമായി ബന്ധപ്പെട്ട് മറ്റൊരു സാഹചര്യം ഉടലെടുത്തപ്പോൾ എല്ലാവരുമായി കൂടിയാലോചിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. അതുകൊണ്ടു തന്നെ മുസ്ലിം ലീഗ് ഉന്നയിക്കുന്ന വാദത്തിന് പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്ന് വിജയരാഘവൻ അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹം പ്രകടിപ്പിക്കാം. ആഗ്രഹപ്രകടനം നടത്താനുള്ള അവകാശത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്ക് മറ്റു രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടാകാം. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിൽ അഭിപ്രായം രേഖപ്പെടുത്താനുള്ള പരിശ്രമമാണ് നടത്തുന്നത്. അത് സമൂഹം നിരാകരിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു.