കൊല്ലം: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ പാർട്ടി സഖാക്കൾ പരസ്പരം ഏറ്റുമുട്ടി. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് സിപിഎം പ്രവർത്തകരും പാർട്ടി വിമത സ്ഥാനാർത്ഥിയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടിയത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. വിമത സ്ഥാനാർത്ഥിയായി മൽസരിക്കുന്ന സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം ശ്രീകുമാറിന്റെ അനുയായികളും സിപിഎം പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷത്തിനിടെ ഒരാൾക്ക് തലയ്ക്ക് പരുക്കേറ്റു.

സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ശ്രീകുമാർ ഉൾപ്പെടെ നാലു പേരെ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മൈലം പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് തർക്കം. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 4 സിപിഎം പ്രവർത്തകരാണ് പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മൽസരിക്കുന്നത്.