ബാലരാമപുരം: തന്റെ ജീവൻ പോലും വകവെക്കാതെ മറ്റുള്ളവരുടെ രോഗ ശുശ്രൂഷയ്ക്കും സഹായത്തിനുമായി മുന്നിട്ടിറങ്ങിയ ആശ ഒടുവിൽ കോവിഡ് കീഴടങ്ങി മടങ്ങുമ്പോൾ അ വിയോഗം നാടിന്റെ തന്നെ നൊമ്പരമാകുകയാണ്.കോവിഡ് ഒന്നാം തരംഗം മുതൽ തന്റെ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമായി പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ആശ എന്ന 24 കാരി.

പോസിറ്റീവ് ആയവരെ ആശുപത്രികളിൽ എത്തിക്കുന്നതിനും അവർക്ക് മരുന്നും മറ്റ് സാധനങ്ങളും വീടുകളിൽ എത്തിക്കുന്നതിനും മുന്നിൽ നിന്നിരുന്നു. സംസ്‌കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തിരുന്ന ആശ പഞ്ചായത്തിലെ റാപ്പിഡ് റെസ്‌പോൺസ് ടീം അംഗവും സമൂഹ അടുക്കളയിലെ സ്ഥിര സാന്നിധ്യവുമായിരുന്നു.കോവിഡ് മുക്തരായവരുടെ വീട്ടിൽ അണുനശീകരണത്തിന് വരെ ആശ തന്റെ സഹപ്രവർത്തകർക്കൊപ്പം സജീവമായിരുന്നു.

ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ എപ്പഴോ കോവിഡ് ആശയെയും പിടികൂടി. ആദ്യമൊന്നും വലിയ പ്രശ്‌നങ്ങൾ തോന്നിയില്ലെങ്കിലുംതിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബാലരാമപുരത്തും നെയ്യാറ്റിൻകരയിലും ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ആശ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പാറശാല ചെറുവാരക്കോണത്തെ സ്വകാര്യ ലോ കോളജിൽ അവസാന വർഷ എൽഎൽബി വിദ്യാർത്ഥിയായിരുന്നു ബാലരാമപുരം വില്ലിക്കുളം തലയൽ മേലെതട്ട് വീട്ടിൽ സുരേന്ദ്രൻഷൈലജ ദമ്പതികളുടെ മകൾ എസ്.ആർ.ആശ ഡിവൈഎഫ്‌ഐ ബാലരാമപുരം നോർത്ത് മേഖല കമ്മിറ്റി അംഗവും എസ്എഫ്‌ഐ ലോക്കൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. സഹോദരങ്ങൾ: അജേഷ്, ആർഷ.