തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് വായ്പാ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിട്ടു. സാമ്പത്തിക കുറ്റകൃത്യം രണ്ട് കോടിക്ക് മുകളിലാണെങ്കിൽ അത് സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുക. അതുകൊണ്ടാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുക. കേസിൽ ആറ് പ്രതികളാണ് ഉള്ളത്. 100 കോടിയുടെ വായ്പാക്രമക്കേടാണ് നിലവിൽ കണ്ടെത്തിയിട്ടുള്ളത്.

വ്യാജരേഖ ചമച്ച് ലോൺ എടുത്തതും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 46 പേരുടെ ആധാരം പണയവസ്തുവായി സ്വീകരിച്ച് എടുത്ത വായ്പകൾ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കു കൈമാറിയെന്നതടക്കം ഗുരുതര തട്ടിപ്പുകളാണ് കണ്ടെത്തിയത്. പെരിഞ്ഞനം സ്വദേശി കിരണിന്റെ അക്കൗണ്ടിലേക്കു മാത്രം ഇത്തരത്തിൽ എത്തിയത് 23 കോടി രൂപയാണ്.

വൻതോതിൽ തട്ടിപ്പ് നടന്നതായി മനസ്സിലാക്കി നിക്ഷേപകർ ഒരുമാസം മുൻപു പണം തിരികെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ചു മൂടിവയ്ക്കാൻ ശ്രമിച്ചതായി പരാതിയുണ്ട്. ബാങ്ക് സെക്രട്ടറിയടക്കം 6 പേർക്കെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരുന്നു.