തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ക്രൈംബ്രഞ്ച് മേധാവി ശ്രീജിത്ത് നേരിട്ടെത്തിയാണ് ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തിയത്. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ് ബെഹ്‌റയോട് വിശദീകരണം തേടിയത്. മോൻസണുമായി അടുപ്പമുള്ള ട്രാഫിക് ഐ ജി ലക്ഷ്മണയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ലക്ഷ്മണക്ക് മോൻസനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

മോൻസൺ കേസുമായി ബന്ധപ്പെട്ട് നാളെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് സമർപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയിൽ നിന്ന് വിശദീകരണം തേടിയത്. ഏത് സാഹചര്യത്തിലാണ് മോൻസൺ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തിൽ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്‌നാഥ് ബെഹ്‌റയെ ചോദ്യം ചെയ്തത്. ലോക്‌നാഥ് ബെഹ്‌റ മോൻസൺ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദർശിച്ചതിന് ശേഷമാണ് വീടിന് മുമ്പിൽ പൊലീസിന്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്.

ഇത് വൻ വിവാദത്തിന് വഴി വെച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസന്റെ കലൂരിലെ വാടക വീട്ടിലും ചേർത്തലയിലെ കുടുംബ വീട്ടിലും പൊലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകൾ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ബെഹ്‌റയുടെ മൊഴിയെടുത്തത്.

മോൻസന്് മുൻഡിജിപിയെ പരിചയപ്പെടുത്തിയതും കലൂരിലെ വാടകവീട്ടിൽ ഡിജിപിയെ എത്തിച്ചത് താനാണെന്നും പ്രവാസി വനിതയായ അനിത പുല്ലയിൽ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് മോൻസന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞതിന് പിന്നാലെ ഇത് സംബന്ധിച്ച് അന്നത്തെ ഡിജിപിയെ അറിയിച്ചിരുന്നതായും അനിത വെളിപ്പെടുത്തിയിരുന്നു.

ഐജി ഗോകുലത്ത് ലക്ഷ്മണനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് എസ് പി തിരുവനന്തപുരത്ത് എത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഐജിക്ക് മോൻസണുമായി വലിയ അടുപ്പമുണ്ട് എന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐജിയെ ചോദ്യം ചെയ്തത് എന്നാണ് വിവരം.