ചണ്ഡീഗഢ്: പഞ്ചാബിലെ ഗുരുദാസ്പുരിൽ ഒരു കുടുംബത്തിലെ നാലുപേരെ വെടിവെച്ച് കൊന്നു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗൃഹനാഥനായ മംഗൾസിങ്, മക്കളായ സുഖ്ബീർ സിങ്, ജസ് വീർ സിങ്, മംഗൾസിങ്ങിന്റെ കൊച്ചുമകനായ ബൽദീപ് സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

സുഖ് വീന്ദർ സിങ് എന്നയാളാണ് വെടിവെപ്പ് നടത്തിയതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബവും സുഖ് വീന്ദറും തമ്മിൽ വസ്തുതർക്കം നിലനിന്നിരുന്നു. ഇതാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് വിവരം.

ഞായറാഴ്ച രാവിലെ വീട്ടിലേക്ക് എത്തിയ സുഖ് വീന്ദർ സിങ് സോണി മംഗൾസിങ്ങിനും കുടുംബത്തിനും നേരേ തുരുതുരാ വടിയുതിർക്കുകയായിരുന്നു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടുപേർ ആശുപത്രിയിലാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ വിവിധ സംഘങ്ങളെ നിയോഗിച്ചതായി ഗുരുദാസ്പുർ ഡി.എസ്‌പി. ഹർകൃഷൻ വ്യക്തമാക്കി.