പാലക്കാട് : മണ്ണാർക്കാട് വയോധികനായ അച്ഛനെ മക്കൾ സ്വത്ത് തട്ടിയെടുത്തശേഷം ആറ് മാസത്തോളം മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പരാതി. അവശ നിലയിലായിരുന്ന അച്ഛന് കൃത്യമായി ഭക്ഷണം പോലും നൽകിയിരുന്നില്ല. നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യ വകുപ്പും പൊലീസും സ്ഥലത്തെത്തി വൃദ്ധനെ മോചിപ്പിച്ചു.

രണ്ട് വർഷങ്ങൾക്ക് മുൻപ് പൊന്നു ചെട്ടിയാരുടെ ഭാര്യ മരിച്ചിരുന്നു. തുടർന്നാണ് മക്കളുടെ പീഡനങ്ങൾ തുടങ്ങിയത്. മക്കളായ ഗണേശനും, തങ്കമ്മയും ആറ് മാസത്തോളം വീട്ടിൽ പൂട്ടിയിട്ട് ഭക്ഷണം പോലും കൃത്യമായി നൽകാതെ പീഡിപ്പിച്ചതായാണ് നാട്ടുകാർ പറയുന്നത്.

കിടപ്പിലായ അച്ഛന് ഒരു നേരം മാത്രമാണ് മക്കൾ ഭക്ഷണം നൽകിയതെന്നും വാർഡ് കൗൺസിലർ അരുൺ കുമാർ പറഞ്ഞു. വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ മക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.