മുംബൈ: നിരവധി സൈബർ തട്ടിപ്പുകൾ നടക്കുന്ന കാലമാണിത്. നിരവധി പ്രമുഖർ അടക്കം തട്ടിപ്പുകൾക്ക് ഇരയാകുകയും ചെയ്യുന്നു. അത്തരത്തിൽ ഒരു തട്ടിപ്പിന് ഇരയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയും. സ്വകാര്യ ബാങ്ക് എക്‌സിക്യൂട്ടീവ് എന്ന വ്യാജേന ഫോൺ വിളിച്ച് കാംബ്ലിയിൽ നിന്നും പണം തട്ടുകയായിരുന്നു. നോ യുവർ കസ്റ്റമർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ വിളിച്ച അജ്ഞാതൻ കാംബ്ലിയുടെ അക്കൗണ്ടിൽനിന്ന് 1.14ലക്ഷം രൂപ പിൻവലിച്ചു. ഡിസംബർ മൂന്നിന് കാംബ്ലി പരാതിയുമായി ബന്ദ്ര പൊലീസിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ബാങ്കിന്റെ സഹായത്തോടെ ബന്ദ്ര പൊലീസ് പണം കാംബ്ലിയുടെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചുനിക്ഷേപിച്ചു.

ഒരു സ്വകാര്യ ബാങ്കിന്റെ എക്‌സിക്യൂട്ടിവെന്ന പേരിൽ വിളിച്ച വ്യക്തി കാംബ്ലയുടെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാനെന്ന പേരിൽ ബാങ്കിങ് വിവരങ്ങൾ ചോദിച്ചറിഞ്ഞതായി പരാതിയിൽ പറയുന്നു. കെ.വൈ.സി അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ കാർഡ് നിർജീവമാകുമെന്ന് എക്‌സിക്യൂട്ടീവ് കാംബ്ലിയെ അറിയിച്ചു. കൂടാതെ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാനായി 'എനി ഡെസ്‌ക്'(അി്യ ഉലസെ) ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ കാംബ്ലിയുടെ ഡിവൈസിൽ പ്രവേശിച്ച അജ്ഞാതൻ അക്കൗണ്ടിൽനിന്ന് വിവിധ ഇടപാടുകൾ നടത്തുകയായിരുന്നു. 1.14 ലക്ഷം രൂപയാണ് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്.

തട്ടിപ്പിന് ഇരയായെന്ന് മനസിലായതോടെ കാംബ്ലി ബാങ്ക് അധികൃതരെയും പൊലീസിനെയും ചാർട്ടേർഡ് അക്കൗണ്ടന്റിനെയും വിവരം അറിയിച്ചു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ പൊലീസ് നിർദേശ പ്രകാരം ബാങ്ക് കാംബ്ലിയുടെ അക്കൗണ്ടിലേക്ക് തന്നെ പണം തിരിച്ച് നിക്ഷേപിക്കുകയായിരുന്നു.