മലപ്പുറം: ശാസ്ത്രീയ നൃത്തവും ക്ഷേത്ര കലകളും അഭ്യസിച്ചതിന്റെ പേരിൽ ഊരുവിലക്ക് നേരിട്ട നർത്തകി മൻസിയ വിവാഹിതയായി. സംഗീത കലാകാരൻ ശ്യാം കല്യാൺ ആണ് വരൻ. ഇരു വീട്ടുകാരുടേയും അശീർവാദത്തോടെയായിരുന്നു വിവാഹം.

ശാസ്ത്രീയ നൃത്തം പഠിച്ചു എന്ന കാരണത്താൽ മഹല്ല് കമ്മിറ്റിയിൽ നിന്നും മതനേതാക്കളിൽ നിന്നും ഊരുവിലക്ക് നേരിട്ട നർത്തകിയാണ് മൻസിയ. ക്ഷേത്രകലകൾ അഭ്യസിച്ചതിന്റെ പേരിൽ മലപ്പുറം വള്ളുവമ്പ്രം പള്ളിക്കമ്മിറ്റി മൻസിയയ്ക്കും കുടുംബത്തിനും ഊരുവിലക്ക് ഏർപ്പെടുത്തിയത്. മൻസിയയുടെ മാതാവ് മരിച്ചപ്പോൾ പോലും മൃതദേഹം കബറടക്കാൻ പോലും മതനേതൃത്വം അനുവദിച്ചിരുന്നില്ല.

ഊരുവിലക്ക് നേരിട്ട അതേ നാട്ടിൽ തന്നെ നാട്ടിൽ ഡാൻസ് സ്‌കൂൾ തുടങ്ങിയാണ് മൻസിയ വിലക്ക് ഏർപ്പെടുത്തിയവർക്ക് മറുപടി നൽകിയത്. ചെറുപ്പം മുതൽ മനസ്സിൽ കലയെ നെഞ്ചേറ്റിയ മൻസിയ ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, കേരളനടനം എന്നീ നൃത്തങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു.

എന്നാൽ ഇസ്ലാമായ പെൺകുട്ടി കല അഭ്യസിക്കുന്നത് അനിസ്ലാമികമാണെന്ന് വാദിച്ച മഹല്ല് കമ്മിറ്റി മൻസിയയുടെ പിതാവ് അലവിക്കുട്ടിയെയും മാതാവ് ആമിനയെയും ലക്ഷ്യം വച്ചു. അവർ മതശാസനം നൽകി. തുടർന്ന് ക്യാൻസർ ബാധിച്ച് മരിച്ച ഉമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്താൻ ഇവർ അനുവദിച്ചില്ല.

കൊലപാതകി മുതൽ ബലാത്സംഗ കുറ്റവാളി വരെയുള്ളവർക്കെല്ലാം 'പൂർവ ചരിത്രം' നോക്കാതെ പ്രാർത്ഥന ചൊല്ലി കബറടക്കുന്ന പ്രമാണിമാർക്കെല്ലാം, സ്വന്തം മകളുടെ ഇഷ്ടങ്ങളെ സ്നേഹിച്ച ഒരുമ്മയുടെ വാത്സല്യം പൊറുക്കാനാവാത്ത തെറ്റായിരുന്നു. കലാജീവിതത്തിൽ മതം തടസമാകുമെന്ന കണ്ട മൻസിയ ഇസ്ലാമിക ജീവിത രീതികൾ തന്നെ ഉപേക്ഷിക്കുകയായിരുന്നു.

ആഗ്‌നേയ എന്ന പേരിൽ നൃത്ത വിദ്യാലയം തുടങ്ങിയ മൻസിയ കേരള കലാമണ്ഡലത്തിൽ ഗവേഷക വിദ്യാർത്ഥിയായി ചേർന്നു. അതേസമയം, മത നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും ഇപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്നും എന്നാൽ അതെല്ലാം അവഗണിക്കുകയാണ് പതിവെന്നും മൻസിയ പറയുന്നു.

മൂന്നാം വയസ്സ് മുതൽ നെഞ്ചോട് ചേർത്ത നൃത്തം സ്വന്തം ജീവിതം തന്നെയെന്ന് തീരുമാനിച്ചു മൻസിയ. ചെറുപ്പം മുതൽ ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും കേരളനാടനവുമെല്ലാം ഒരു പോലെ വഴങ്ങിയ മനസിയക്ക് എട്ടാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂൾ കലോത്സവ വേദികളിൽ ഒന്നാം റാങ്കു തന്നെയായിരുന്നു.

അതായിരുന്നു യാഥാസ്തിക മതവാദികൾക്ക് ദഹിക്കാതെ പോയത്. ദൈവികമായ ഒരു കഴിവിൽ തന്റെ മാറ്റു തെളിയിച്ചതിന്റെ പേരിൽ മത നേതാക്കൾ ഒറ്റപ്പെടുത്താൻ ശ്രമിച്ച മൻസിയ സ്വന്തം മാതാപിതാക്കളുടെ മാത്രം പിന്തുണയുടെ ബലത്തിലാണ് പിടിച്ചു നിന്നത്. മൻസിയയുടെ പിതാവ് അലവിക്കുട്ടിയും മാതാവ് ആമിനയും തങ്ങളുടെ മക്കളുടെ സ്വപ്നങ്ങൾക്ക് വിലങ്ങു നിൽക്കാത്തതിന്റെ പേരിൽ ഏറെ അവഗണനകളും എതിർപ്പുകളും ഏറ്റു വാങ്ങേണ്ടി വന്നു.

നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നില നിൽക്കുന്ന സ്ത്രീ വിവേചനത്തിന്റെയും, മുസ്ലിം സമുദായത്തിൽ ഇപ്പോഴും നില നിൽക്കുന്ന സങ്കുചിത മനോഭാവത്തിന്റെയും നേർക്കാഴ്ചയായിരുന്നു മൻസിയയും കുടുംബവും നേരിട്ട അനുഭവങ്ങൾ. ഒരു പക്ഷെ 'മൻസിയ'ക്കു പകരം 'മൻസൂർ'-ഉം 'ഭരതനാട്യ'ത്തിന് പകരം കണ്ടംപററി ഡാൻസുമായിരുന്നെങ്കിൽ ഈ കഥ ഇങ്ങനെയാവുമായിരുന്നില്ല. ചലച്ചിത്ര, നൃത്ത, ടെലിവിഷൻ മേഖലകളിൽ നിന്ന് നിങ്ങൾക്കതിനു ഏറെ ഉദാഹരണങ്ങൾ കാണാനാവും, താര ചക്രവർത്തിമാരടക്കം.

തിരിഞ്ഞു നോക്കാനോ ആരെയെങ്കിലും കുറ്റപ്പെടുത്താനോ ശ്രമിക്കുന്നില്ല മൻസിയ ഇന്നും. കല ദൈവികമാണെങ്കിൽ കലകൾക്കെല്ലാം ഒരു മതമേ ഉള്ളുവെന്നും, മതം നോക്കാതെ കലയെ ആസ്വദിക്കാൻ നമുക്ക് കഴിയണമെന്നും മാത്രമേ ഈ വിജയത്തിളക്കത്തിലും മൻസിയക്ക് പറയാനുള്ളു.

നൃത്ത കലയെ അത്രമേൽ സ്നേഹിച്ചതിന്റെ പേരിൽ എതിർപ്പുകളുടെ 'ബദർ യുദ്ധം' നേരിടേണ്ടി വന്ന ഈ പെൺകുട്ടി മദ്രാസ് സർവകലാശാല എം എ ഭരതനാട്യത്തിന് ഒന്നാം റാങ്ക് നേടിയിരുന്നു. മൻസിയയുടെ സഹോദരി റൂബിയയും ചേച്ചിയുടെ പിന്നാലെ നൃത്തത്തിന്റെ വഴിയിലാണ്.തത്തിനുമപ്പുറത്താണ് കലയെന്നും അതിജീവനത്തിന്റെ ആദ്യ പാഠം സ്വയം തിരിച്ചറിവുകളാണെന്നും ഈ പെൺകുട്ടി ജീവിതം കൊണ്ട് തെളിയിക്കുന്നു.