നെടുങ്കണ്ടം: സ്വത്ത് വീതം വെപ്പുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടർന്ന് 85 കാരനായ പിതാവിന് ഓക്‌സിജൻ സിലിണ്ടർ വിട്ടുനൽകാതെ മകൾ.പൊലീസും നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടിട്ടും മകൾ സിലിണ്ടർ വിട്ടുനൽകാൻ തയാറായില്ല.നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

85 വയസ്സുകാരനു വർഷങ്ങളായി ശ്വാസതടസ്സമുണ്ട്. ശ്വാസതടസ്സം പരിഹരിക്കുന്നതിനായി സർക്കാർ ആശുപത്രിയിൽനിന്ന് 500 രൂപ മാസ വാടകയ്ക്ക് ഇവർക്ക് ഒരു ഓക്‌സിജൻ സിലിണ്ടർ കൈമാറി. സ്വത്ത് വീതം വച്ചതോടെ പിതാവിനെ ഒരു മകൾ ഏറ്റെടുത്തു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പരിപാലിച്ചിരുന്ന മകളുടെ വീട്ടിലായിരുന്നു ഓക്‌സിജൻ സിലിണ്ടർ. സിലിണ്ടർ കൈമാറണമെന്ന് ആവശ്യപ്പെട്ടതോടെ മകൾ വിസമ്മതിക്കുകയായിരുന്നു.

ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഓക്‌സിജൻ സിലിണ്ടറിന്റെ ജാമ്യം താനാണെന്നും സിലിണ്ടർ നശിച്ചാൽ ഉത്തരവാദിത്തം തന്റെ പേരിലാകുമെന്നും സിലിണ്ടർ സൂക്ഷിക്കുന്ന മകൾ പറയുന്നു. എന്നാൽ ഓക്‌സിജൻ സിലിണ്ടറിന്റെ സമ്പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടർ സന്നദ്ധത അറിയിച്ചിട്ടും വിട്ടുനൽകാൻ ഇവർ തയാറായില്ല.

സ്വത്തു വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടു നെടുങ്കണ്ടം സ്റ്റേഷനിൽ പരാതി നൽകിയെന്നതാണു വൈരാഗ്യത്തിനു കാരണമെന്നും പറയപ്പെടുന്നു.4 മക്കളിൽ ഒരു മകളെ തമിഴ്‌നാട്ടിലാണ് വിവാഹം ചെയ്ത് അയച്ചിരിക്കുന്നത്. ഏക മകൻ പിതാവിനെ പരിപാലിക്കാൻ തയാറല്ല. രണ്ടു പെൺമക്കൾ മാറിമാറിയാണ് പിതാവിനെ സമീപകാലം വരെ പരിചരിച്ചിരുന്നത്.

സിലിണ്ടർ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസും ആരോഗ്യവകുപ്പ് ഡോക്ടർമാരും ഇടപെട്ടെങ്കിലും പരിഹാരമായില്ല.വിഷയം പരിഹരിക്കാൻ ചർച്ച പുരോഗമിക്കുന്നതായി ആരോഗ്യ വകുപ്പും പൊലീസും ജനപ്രതിനിധികളും അറിയിച്ചു.പരിഹാരമായില്ലെങ്കിൽ കടുത്ത നടപടിയിലേക്കു പോകാനാണു പൊലീസിന്റെ തീരുമാനം.