ലണ്ടൻ: ബന്ധങ്ങൾക്ക് വിലയില്ലാതാവുന്ന ലോകത്തിൽ, സ്വന്തം സുഖം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവർക്ക് ചെയ്യാൻ കഴിയാത്ത ഒരു ക്രൂരതയും ഇല്ലെന്ന് തെളിയിച്ച സംഭവമായിരുന്നു. കഴിഞ്ഞ വർഷം നവംബർ 2 ന് ചൈനയിൽ നടന്നത്. മറ്റൊരു സ്ത്രീയിൽ പിറന്ന കുഞ്ഞുങ്ങളെ വളർത്താനാവില്ലെന്ന് പുതിയ കാമുകി കട്ടായം പറഞ്ഞതോടെ രണ്ട് കുഞ്ഞുങ്ങളുടേ അച്ഛൻ മറ്റൊന്നും ചിന്തിച്ചില്ല. കാമുകി പകർന്ന് നൽകുന്ന സുഖം നഷ്ടപ്പെടാൻ മനസ്സില്ലാത്ത ആ പിതാവ് സ്വന്തം ചോരയിൽ പിറന്ന രണ്ട് കുരുന്നുകളെ യാതൊരു ദയാവായ്പുമില്ലാതെ തങ്ങൾ താംസിക്കുന്ന കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽ നിന്നും താഴെയെറിഞ്ഞു കൊന്നു.

ഷാങ്ങ് ബോ എന്ന ക്രൂരനായ പിതാവ് എടുത്തെറിഞ്ഞ 2വയസ്സുൾല മകൾ ഉടനെ മരണമടഞ്ഞു. എന്നാൽ 1 വയസ്സുള്ള മകൻ അല്പനേരം കൂടി ജീവിച്ചിട്ടായിരുന്നു മരണത്തെ വരിച്ചത്. 27 കാരനായ ഷാങ്ങ് ബോയെ ചെംഗ്ചെൻ എന്ന യുവതിയുമായി കണ്ടുമുട്ടുന്നതിലൂടെയാണ് എല്ലാം ആരംഭിക്കുന്നത്. പ്രണയപരവശനായ ഷാങ്ങിനെ പക്ഷെ വിവാഹം ചെയ്യാൻ അവർ തയ്യാറായില്ല. രണ്ട് കുട്ടികളുണ്ട് എന്നതായിരുന്നു കാരണമായി പറഞ്ഞിരുന്നത്. അവരുടെ കുടുംബവുംഇതേ കാരണത്താൽ വിവാഹത്തെ എതിർത്തു.

തന്നെ വിവാഹം കഴിക്കുവാൻ കുട്ടികളേ ഏതുവിധേനയും ഒഴിവാക്കണമെന്ന് കാമുകി ഉറപ്പിച്ചു പറഞ്ഞു. മാത്രമല്ല ഷാങ്ങിനോടുള്ള പ്രണയത്തിന്റെ ആഴം പ്രകടിപ്പിക്കാൻ അവർ തന്റെ കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുക വരെ ചെയ്തു. കാമുകിയുടെ പ്രണയത്തിന്റെ ആകർഷണീയതയിൽ അപ്പോൾ അയാൾ മറ്റൊന്നും ചിന്തിച്ചില്ല, തന്റെ രണ്ട് കുട്ടികളേയും പതിനഞ്ചാം നിലയിലെ ഫ്ളാറ്റിൽ നിന്നും പുറത്തേക്കെറിഞ്ഞ ശേഷം, ദുഃഖവും പരിഭ്രമമവുമായി കോണിപ്പടികൾ ഇറങ്ങി വരികയും ചെയ്തു.

ഈ വരവിനിടയിൽ അയാൾ കരയുകയും ചുമരിൽ തലയടിക്കുകയും ഒക്കെ ചെയ്യുന്ന ദൃശ്യം വീഡിയോയിൽ പകർത്തുകയും ചെയ്തു. ഇതെല്ലാം വെറും അഭിനയം മാത്രമായിരുന്നു എന്നായിരുന്നു പ്രോസിക്യുഷൻ വാദിച്ചത്. താൻ ഉറങ്ങിക്കിടക്കുന്ന സമയത്ത് കുട്ടികൾ ജനലിലൂടെ പുറത്തേക്ക് വീണു എന്നും, ഇതറിഞ്ഞെത്തിയ താഴെ നിലയിലുള്ളവർ അറിയിച്ചപ്പോഴാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നുമായിരുന്നു ഷാങ്ങിന്റെ വാദം.

ഷാങ്ങിന്റെ കുട്ടികളെ ഒഴിവാക്കണം എന്നത് കാമുകി ചെംഗ്ചെന്നിന്റെ ആവശ്യമായിരുന്നു എന്ന് അയാളുടെ മുൻഭാര്യ ചെൻ മെലിൻ പറയുന്നു. ഇവരുമായി വിവാഹബന്ധം തുടരുമ്പോൾ തന്നെയാണ് ഷാങ്ങ് ചെംഗ്ചെനുമായി പ്രണയത്തിലാകുന്നത്. തുടർന്ന് വിവാഹമോചനം നേടുകയായിരുന്നു. വിവാഹമോചന കരാർ പ്രകാരം കുട്ടികളുടെ സംരക്ഷണവും ഇരുവർക്കുമായി വീതിച്ചു നൽകി. ഇതനുസരിച്ച് മകളെ അമ്മയും, മകനെ ആറു വയസ്സുവരെ അച്ഛനും നോക്കണം എന്നതായിരുന്നു ഉടമ്പടി. എന്നാൽ, നിർഭാഗ്യവശാൽ കാമുകി കൈമുറിച്ച ദിവസം മകളും ഷാങ്ങിന്റെ കൂടെയായിപ്പോയി.

വീഡിയോ ചാറ്റിൽ വന്നായിരുന്നു ചെൻ കുട്ടികളെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടതും കൈത്തണ്ട മുറിച്ചതും എന്ന് മുൻ ഭാര്യ വ്യൂക്തമാക്കി. ഇതിൽ ഭയന്ന ഷാങ്ങ് ഫോൺ താഴെയിട്ട് കുട്ടികളെ എടുത്ത് പുറത്തേക്കെറിയുകയായിരുന്നത്ര! താനും കാമുകിയും കുട്ടികളെ കൊല്ലാൻ പരിപാടി ആസൂത്രണം ചെയ്തിരുന്നു എന്നും തങ്ങൾക്ക് സുഖമായി ജീവിക്കാൻ വേണ്ടിയായിരുന്നു എന്നും ഷങ്ങ് കുറ്റസമ്മതം നടത്തിയതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ഡിസംബർ 28 ന് ഇരുവരെയും വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. കുട്ടികളെ കൊല്ലാൻ കാമുകനെ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്തു എന്നതാണ് ചെന്നിന്റെ പേരിൽ ചുമത്തപ്പെട്ട കുറ്റം. ഇവർ ഈ വിധിക്കെതിരെ അപ്പീലിന് പോകുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.