കൊടുമൺ: പ്ലാന്റേഷനിലെ ജോലിക്കാരിയായ യുവതിയെ തോർത്ത് കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമം. ഏഴംകുളം സ്വദേശിനിക്കുനേരേയാണ് ആക്രമണം നടന്നത്. സംഭവത്തിൽ കൈതപറമ്പ് തരുവിനാൽ പുത്തൻവീട്ടിൽ ലാലു രാജൻ (40) പിടിയിലായി.

പൊലീസ് പറയുന്നതിങ്ങനെ; യുവതിയും ലാലുവും പരിചയക്കാരാണ്. ബുധനാഴ്ച രാവിലെ യുവതി ജോലിക്ക് പോകുമ്പോൾ ലാലു ബൈക്കിൽ കയറ്റിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുത്തിൽ തോർത്ത് മുറുക്കി കൊല്ലാൻ ശ്രമിച്ചു.

യുവതി അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് കരുതി ഉപേക്ഷിച്ചുപോയി. ബോധംവീണ ഇവർ, നാട്ടുകാരോട് വിവരം പറയുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട ലാലുവിനെ അടൂർ ഡിവൈ.എസ്‌പി. വിനോദിന്റെ നിർദേശപ്രകാരം കൊടുമൺ സിഐ. വിജയകുമാർ, എസ്‌ഐ.സജി, സിവിൽ പൊലീസ് ഓഫീസർമാരായ അൽസം, വിനീത്, അഭിജിത്, അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.