തിരുവനന്തപുരം: പൂന്തുറയിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തതിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. പൂന്തുറയിൽ നിന്ന് ഇന്നുപുലർച്ചെയാണ് ഇയാളെ അറസ്റ്റുചെയ്തത്. സഹോദരൻ നൗഷാദ് ഒളിവിലാണ്. ഇയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. അറസ്റ്റിലായ സുധീറാണ് യുവതിയെ കൂടുതൽ മർദ്ദിച്ചത്.

സുധീർ യുവതിയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നലെയാണ് എൻജിനീയറിങ് വിദ്യാർത്ഥിനിയായ ആനിമയ്ക്ക് ക്രൂരമർദ്ദനമേറ്റത്. ആമിനയും മാതാവും താമസിക്കുന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നവർ ബഹളം വച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.വാടക്കാരും അയൽവാസികളായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതർക്കം തുടങ്ങുന്നത്. ഇതുകണ്ട് കാര്യം അന്വേഷിക്കാൻ എത്തിയതായിരുന്നു ആമിന.

കാര്യങ്ങൾ ചോദിക്കുന്നതിനിടെ റോഡിൽ നിന്ന പ്രതികൾ പെട്ടെന്ന് ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്ന് ആമിനയെ മർദ്ദിക്കുകയായിരുന്നു. നിലത്തുവീണപ്പോൾ അവിടെയിട്ടും മർദ്ദിച്ചു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ഏറെ പണിപ്പെട്ടാണ് സുധീറിനെയും നൗഷാദിനെയും പിടിച്ചുമാറ്റിയത്. ഇതിന് മുമ്പും അയൽവാസികളിൽ നിന്നും ആമിനയ്ക്കും അമ്മയ്ക്കും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.