ന്യൂഡൽഹി: ഡൽഹി ഇസ്രയേൽ എംബസിക്കു സമീപമുണ്ടായ സ്‌ഫോടത്തിന് പിന്നിൽ ഭീകര സംഘടനയായ ജെയ്ഷ് ഉൽ ഹിന്ദ് എന്ന സംഘടനയാണെന്ന് സൂചന. ഇത് തുടക്കം മാത്രമാണെന്നും കൂടുതൽ നഗരങ്ങളിൽ സ്‌ഫോടനം നടത്തുമെന്നും മുന്നറിയിപ്പ്. ടെലിഗ്രാം പോസ്റ്റിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത് . സംഘടനയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾ ശേഖറകിച്ചു വിരകിയാണ്. സംഘടനയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഏജൻസികൾ അറിയിച്ചു. ഡൽഹിക്ക് പുറമേ കൂടുതൽ നഗരങ്ങളിൽ സ്‌ഫോടനം ആസൂത്രണം ചെയ്യാൻ പദ്ധതിയുണ്ടെന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ സുരക്ഷ ശക്കമാക്കുകയും ചെയ്തു.

ഇസ്രയേൽ എംബസിക്ക് മുന്നിൽ നടന്ന സ്‌ഫോടനം ഭീകരാക്രമണമാണെന്ന് നേരത്തെ അന്വേഷണ ഏജൻസികൾ സൂചിപ്പിച്ചിരുന്നു. സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ സഹകരണം കേന്ദ്ര ആഭ്യന്തരമന്ത്രലായം തേടിയതായി റിപ്പോർട്ടുകളുണ്ട്. അക്രമണത്തിന് ഇറാന്റെ ബന്ധം സൂചിപ്പിക്കുന്ന ചില തെളിവുകൾ ലഭിച്ചിരുന്നു. ഇസ്രയേൽ അംബാസിഡർക്ക് എന്ന ആമുഖത്തോടെയുള്ള കത്ത് ലഭിച്ചത് സ്‌ഫോടനം നടന്ന പരിസരത്തു നിന്നാണ്. ഇപ്പോൾ നടന്നത് ട്രെയിലർ മാത്രമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. സംഭവത്തോടെ ഡൽഹിയിൽ പൊലീസ് ജാഗ്രത ശക്തമാക്കി. അന്വേഷണം ഭീകരവാദ വിരുദ്ധ യൂണിറ്റിന് ഡൽഹി പൊലീസ് കൈമാറിയിട്ടുണ്ട്. സ്‌ഫോടക വസ്തു നിയമപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്ന് ഇസ്രയേലി അംബാസഡർ എന്നെഴുതിയ ഒരു കവർ കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം ട്രെയിലർ മാത്രമാണെന്ന് സൂചിപ്പിക്കുന്ന കത്താണ് ഇതിനുള്ളിലുള്ളത്. ഇറാനിൽ കൊല്ലപ്പെട്ട പ്രമുഖരുടെ പേരും കത്തിലുള്ളതായാണ് സൂചന. സ്‌ഫോടനത്തിനായി അമോണിയം നൈട്രേറ്റ് ഉപയോഗിച്ചതായാണ് കരുതുന്നതെന്ന് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥൻ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനായി ഫോറൻസിക് റിപ്പോർട്ട് ലഭിക്കേണ്ടതുണ്ട്. സമീപപ്രദേശത്തുള്ള സിസിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. രണ്ട് പേർ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് അന്വേഷിക്കുകയാണ്.

സംഭവത്തിൽ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി. ഇന്ത്യയിൽ താമസിക്കുന്ന ഇസ്രയേലികളേയും യഹൂദന്മാരെയും ഇന്ത്യൻ ഭരണകൂടം സംരക്ഷിക്കുമെന്ന് തനിക്ക് പരിപൂർണ്ണ വിശ്വാസമുണ്ടെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്ഫോടനത്തെക്കുറിച്ച് സർക്കാർ അധികൃതർ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നെതന്യാഹു പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് ഡൽഹി ഇസ്രയേൽ എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിനുശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇസ്രയേലിലെ സുരക്ഷാഉപദേഷ്ടാവ് മീർ ബെൻ ഷബാത്തുമായി ചർച്ച നടത്തിയിരുന്നു. അജിത് ഡോവൽ കാര്യങ്ങൾ വിശദീകരിച്ചശേഷം നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുവിളിച്ച് തങ്ങൾക്ക് ഇന്ത്യയിലുള്ള വിശ്വാസം വ്യക്തമാക്കുകയായിരുന്നു. സ്ഫോടനവിഷയത്തിലെ അന്വേഷണത്തിലുള്ള പുരോഗതി യഥാസമയം തന്നെ ഇസ്രയേലിനെ അറിയിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

ഇസ്രയേൽ എംബസിക്കുസമീപം എങ്ങനെയാണ് സ്ഫോടനമുണ്ടായത് എന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണ്. കേന്ദ്രമന്ത്രി എസ് ജയശങ്കറും ഇസ്രയേൽ മന്ത്രിമാരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണ്. നടന്നത് തീവ്രത കുറഞ്ഞ സ്ഫോടനമാണെങ്കിലും വിഷയത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യ ഇസ്രയേലിനെ അറിയിച്ചു.

എംബസി കെട്ടിടത്തിന് സമീപത്തെ നടപ്പാതയിലാണ് സ്ഫോടനമുണ്ടായത്. ആ സമയത്ത് സംഭവസ്ഥലത്തുകൂടി സഞ്ചരിക്കുകയായിരുന്ന അഞ്ച് കാറുകളുടെ ഗ്ലാസുകൾ സ്ഫോടനത്തിൽ തകർന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ താമസിക്കുന്ന വിജയ ചൗക്കിന് രണ്ട് കിലോമീറ്റർ ദൂരത്തായിരുന്നു സ്ഫോടനം. സ്ഫോടക വസ്തു ഉണ്ടായിരുന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് ബാഗ് നടപ്പാതയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.

ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തെതുടർന്ന് മുംബൈയിലും സുരക്ഷാ നടപടികൾ ശക്തമാക്കി. ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, നഗരത്തിലെ പ്രധാനഭാഗങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വിവിധയിടങ്ങളിൽ മുംബൈ പൊലീസ് പരിശോധന നടത്തി. ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും ഇസ്രയേലി, യഹൂദ കേന്ദ്രങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 2008 ലെ ഭീകരാക്രമണത്തിൽ ആക്രമിക്കപ്പെട്ട കൊളാബയിലെ ചബാദ് ഹൗസ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സായുധ പൊലീസ് കമാൻഡോകൾക്കൊപ്പം ഡോഗ് സ്‌ക്വാഡ്, കവചിത വാഹനങ്ങളടക്കം സ്ഥലത്ത് വിന്യസിച്ചു.