ന്യൂഡൽഹി: ബലാത്സം​ഗക്കേസിൽ യുവാവിന് ജാമ്യം ലഭിക്കാൻ കാരണമായത് വാദിയായ യുവതിയുടെ ശരീരത്തിലെ ടാറ്റൂ. യുവാവിന്റെ പേരായിരുന്നു പരാതിക്കാരിയായ യുവതിയുടെ ശരീരത്തിൽ പച്ചകുത്തിയിരുന്നത്. ഡൽഹി ഹൈക്കോടതിയുടേതാണ് സുപ്രധാന നടപടി. "എന്റെ അഭിപ്രായത്തിൽ, പച്ചകുത്തുന്നത് ഒരു കലയാണെന്നും അതിന് പ്രത്യേക യന്ത്രം ആവശ്യമാണ്. മാത്രമല്ല, മറുവശത്ത് നിന്ന് എന്തെങ്കിലും പ്രതിരോധം ഉണ്ടെങ്കിൽ പരാതിക്കാരിയുടെ കൈത്തണ്ടയിൽ അത്തരമൊരു പച്ചകുത്തുന്നത് എളുപ്പമല്ല. ഇത് എല്ലാവരുടേയും ജോലിയല്ല, മാത്രമല്ല പച്ചകുത്തൽ ബിസിനസുമായി പ്രതിക്ക് എന്തെങ്കിലും ബന്ധമുണ്ടെന്നതും പരാതിക്കാരി വെളിപ്പെടുത്തിയിട്ടില്ല "- വിധിയിൽ ജസ്റ്റിസ് രജനീഷ് ഭട്ട്‌നഗർ പറഞ്ഞു.

2020 ൽ ഐപിസി 376, 506 വകുപ്പുകൾ പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ ഉത്തരവ്. നഗ്ന ഫോട്ടോകളുടെയും വീഡിയോകളുടെയും അടിസ്ഥാനത്തിൽ ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ട് പ്രതി തന്നോട് ശാരീരിക ബന്ധം പുലർത്താൻ നിർബന്ധിച്ചുവെന്ന് യുവതി ആരോപിക്കുന്നു. വിവാഹിതയായ ഒരു സ്ത്രീയായിരുന്നു പരാതിക്കാരി.

2016 മുതൽ 2019 വരെ യുവാവ് തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുമായിരുന്നു എന്നാണ് സ്ത്രീയുടെ പരാതി. എന്നാൽ പരാതിക്കാരി മറ്റൊരു വിവാഹം ചെയ്തിരുന്നെന്നും താനുമായി പ്രണയത്തിലായിരുന്നെന്നും യുവാവ് കോടതിയെ ബോധ്യപ്പെടുത്തി. ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് പരാതി നൽകിയതെന്നും ഇയാൾ ആരോപിച്ചു.