ന്യൂഡൽഹി: കാമുകിയുടെ വളർത്തച്ഛനെ കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ. ഡൽഹിയിലാണ് സംഭവം. കാമുകിയെ വിവാഹം ചെയ്തു തരണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് 50കാരനായ ബിജേന്ദർ സിങ്ങിനെ സൂരജ് കുമാർ എന്നയാൾ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് 50കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് നിരവധി തവണ അടിയേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

ഡൽഹി പാലം മെട്രോ സ്‌റ്റേഷന് സമീപം ഹൗസ്‌കീപ്പർ ആയി ജോലി ചെയ്യുകയാണ് സൂരജ് കുമാർ. ബിജേന്ദർ സിങ്ങിന്റെ വളർത്തു മകളുമായി ഇയാൾ പ്രണയത്തിലായിരുന്നു. വളർത്തുമകളെ വിവാഹം കഴിക്കുന്നതിൽ 50കാരനായ ബിജേന്ദർ സിങ് എതിർപ്പ് അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. 24കാരി വിവാഹത്തിൽ ഉറച്ചുനിന്നതോടെ, വളർത്തുമകളെ ഉത്തർപ്രദേശിലെ അച്ഛന്റെയും അമ്മയുടെയും അരികിലാക്കി മടങ്ങി. യുവാവിന്റെ മാതാപിതാക്കൾ ഉത്തർപ്രദേശിലെ കാമുകിയുടെ മാതാപിതാക്കളെ സന്ദർശിച്ച് വിവാഹകാര്യം മുന്നോട്ടുവെച്ചു. എന്നാൽ വളർത്തച്ഛൻ കല്യാണത്തിൽ വീണ്ടും എതിർപ്പ് അറിയിച്ചതാണ് സൂരജിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

നവംബർ 28മുതൽ ബിജേന്ദർ സിങ്ങിനെ പിന്തുടർന്നതായി സൂരജിന്റെ കുറ്റസമ്മത മൊഴിയിൽ പറയുന്നു. സംഭവ ദിവസം അടുക്കളയിൽ നിന്ന് കത്തി എടുത്താണ് കുത്തികൊന്നതെന്ന് സൂരജ് പറഞ്ഞതായി പൊലീസ് പറയുന്നു. തുടർന്ന് പ്രഷർ കുക്കർ ഉപയോഗിച്ച് സൂരജ് നിരവധി തവണ തലയ്ക്ക് അടിച്ചതായും പൊലീസ് പറയുന്നു.