ന്യൂഡൽഹി: അവഗണനയിൽ മനംമടുത്ത് കാമുകൻ 42കാരിയെ കഴുത്തറുത്തുകൊലപ്പെടുത്തി. ഡൽഹിയിലെ ദ്വാരകയിലാണ് ദാരുണ സംഭവം. മോണിക്ക ശർമയാണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങളായി മോണിക്ക തന്നെ അവഗണിക്കുന്നുവെന്ന കാരണത്തിനാണ് പ്രതിയായ കൃഷ്ണ ക്രൂരകൃത്യം ചെയ്തത്. ദ്വാരക സെക്ടർ 19ലെ അംബ്രാഹി ഗ്രാമത്തിലാണ് സംഭവം.

പരേതനായ ബിട്ടോ ശർമയുടെ ഭാര്യയാണ് മരിച്ച മോണിക്ക. ശനിയാഴ്ച വൈകീട്ട് വന്ന ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്തെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച് കിടക്കുന്ന മോണിക്കയെയാണ് കണ്ടത്. മണിക്കൂറുകൾക്കകം പ്രതി പൊലീസ് പിടിയിലായി.

പ്രതി ഇടക്കിടെ മാതാവിനെ കാണാൻ വരാറുള്ളതായി മോണിക്കയുടെ 17കാരിയായ മകൾ പൊലീസിന് മൊഴി നൽകി. കൊലപാതകത്തിന് ശേഷം പ്രതി കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

ഈ വർഷം ജനുവരിയിലാണ് മോണിക്കയുടെ ഭർത്താവ് മരിച്ചത്. മകളെ കൂടാതെ ദമ്പതികൾക്ക് 11കാരനായ ഒരു മകനുമുണ്ട്. മകൻ ഹരിയാനയിലെ ബഹാദുർഗിൽ മോണിക്കയുടെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്.