ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് വ്യാപകമായി പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ 15 പേർ അറസ്റ്റിൽ. കോവിഡ് വ്യാപനം രൂക്ഷമായതോടെ സർക്കാരിന്റെ വാക്സിൻ നയം ചോദ്യം ചെയ്താണ് ഡൽഹിയിലെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

15 പേരെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ് 17 എഫ്ഐആറുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റുകൾ സംബന്ധിച്ച് വ്യാഴാഴ്ചയാണ് പൊലീസിന് വിവരം ലഭിച്ചത്. പിന്നീട് ജില്ലകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് പൊലീസ് വിവരങ്ങൾ കൈമാറി. കൂടുതൽ പരാതികൾ ലഭിച്ചതോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

'നമ്മുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിനുകൾ എന്തിനാണ് മോദിജീ നിങ്ങൾ വിദേശത്തേക്ക് കയറ്റി അയച്ചത്'- എന്നായിരുന്നു പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.