ന്യൂഡൽഹി: ഭാര്യയുമായി അവി​ഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് യുവാവ് ബന്ധുവിനെ കൊന്ന് ആത്മഹത്യ ചെയ്തു. ഷഹാൽ, ഇമ്രാൻ എന്നിവരാണ് മരിച്ചത്. ഇരുവരും ദേശീയ തലസ്ഥാന ന​ഗരത്തിലെ താമസക്കാരായിരുന്നു. ഷഹലാണ് ഇമ്രാനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഷഹലും ഭാര്യയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞ ഒരുമാസമായി യുവതിയും രണ്ട് മക്കളും മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. സംഭവദിവസം യുവാവ് മത്യാല മഹലിലുള്ള ഭാര്യയുടെ വീട്ടിൽ എത്തിയിരുന്നു. കുട്ടികൾക്ക് സമ്മാനവുമായാണ് ഇയാൾ എത്തിയത്. ഷഹലിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഒന്നും തോന്നിയില്ലെന്ന് യുവതിയുടെ കുടുംബം വ്യക്തമാക്കി.

ഷഹൽ വീട്ടിൽ തിരിച്ചെത്തുമ്പോൾ ഇമ്രാനും കൂടെയുണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് മദ്യം കഴിച്ചതായും പൊലീസ് പറയുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഷഹലിന്റെ അമ്മ വീടിന്റെ രണ്ടാം നിലയിൽ എത്തിയപ്പോഴാണ് ഇമ്രാൻ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. താൻ ഇമ്രാനെ കഴുത്തുഞെരിച്ച് കൊന്നതായി ഷഹൽ അമ്മയോട് പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇമ്രാന്റെ മൃതദേഹം കണ്ട ഷഹലിന്റെ അമ്മ നിലവിളിച്ചു. ശബ്ദം കേട്ട് സഹലിന്റെ സഹോദരനും എത്തി.തുടർന്ന് പ്രകോപിതനായ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചതോടെ അമ്മയും സഹോദരനും ഓടി രക്ഷപ്പെടുകയായിരുന്നു. അയൽവാസികളോട് വിവരം പറഞ്ഞെങ്കിലും ആരും ഇടപെടാൻ തയ്യാറായില്ല. കുറച്ച് കഴിഞ്ഞ് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ ഷഹലിനെ കണ്ടെത്തിയത്.

ഷഹലിന്റെ സഹോദരിയാണ് പൊലീസ് സ്റ്റേഷനിൽ എത്തി സഹോദരന്റെയും ഇമ്രാന്റെയും മരണത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. ഡൽഹി പൊലീസ് അന്വേഷണ നടപടികൾക്ക് ഉത്തരവിട്ടു. കൊലപാതക കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഇമ്രാന് തന്റെ ഭാര്യയുമായി അവിതബന്ധമുണ്ടായിരുന്നതായും, ഇവർ ഇടയ്ക്കിടെ ബന്ധപ്പെട്ടിരുന്നതായും ഷഹലിന് സംശയമുണ്ടായിരുന്നു. ഇതാകാം ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.