ന്യൂഡൽഹി: ഒരു മാസത്തെ കാലയളവിനുള്ളിൽ മാത്രം ഡൽഹിയിൽ 1200 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഒക്ടോബറിൽ മാത്രം 1200 ഡെങ്കു കേസുകളാണ് ഡൽഹിയിൽ സ്ഥിരീകരിതച്ചത്. ആകെ ഈ വർഷം 1530 ഡെങ്കു കേസുകൾ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഡെങ്കു കേസുകളുടെ കാര്യത്തിൽ ഇത്തരത്തിലൊരു വർധനവ് ഡൽഹിയിലുണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ തന്നെ വ്യക്തമാക്കുന്നു.

മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. ഇടയ്ക്ക് ഡെങ്കു കേസുകളിൽ വർധനവ് കണ്ടതോടെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത പാലിച്ചിരുന്നു.

ഇപ്പോൾ രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ഡെങ്കു കേസുകൾ നിയന്ത്രണവിധേയമായാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് പുറത്തുവന്ന കണക്കുകൾ അൽപം ആശങ്കപ്പെടുത്തുന്നതാണ്.

ഇതിന് മുമ്പ് 2017ലാണ് ഡൽഹിയിൽ ഒരു മാസക്കാലയളവിനുള്ളിൽ വൻ തോതിൽ ഡെങ്കു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അന്ന് 2,022 കേസുകളായിരുന്നു ഉണ്ടായിരുന്നത്. ഡെങ്കു മരണനിരക്കിന്റെ കാര്യത്തിലും ഡൽഹിയെ സംബന്ധിച്ച് 2017 തന്നെയായിരുന്നു ഇതിന് മുമ്പ് വെല്ലുവിളി ഉയർത്തിയ സമയം. പത്ത് മരണമാണ് ആ വർഷം മാത്രം സംഭവിച്ചത്. നിലവിൽ ആറ് മരണവും ഡൽഹിയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കൂടുതൽ അപകടകാരിയായ ടൈപ്പ്- 2 ഡെങ്കു വൈറസ് വ്യാപകമായി എന്ന വാർത്തയും ഏറെ ആശങ്ക പടർത്തിയിരുന്നു. എന്നാലിക്കാര്യത്തിൽ അനാവശ്യമായ ഭയം വേണ്ടെന്ന് ആരോഗ്യപ്രവർത്തകരും ആരോഗ്യവിദഗ്ധരും അറിയിച്ചിരുന്നു. കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലായിരുന്നു ടൈപ്പ്- 2 ഡെങ്കു കേസുകൾ സ്ഥിരീകരിച്ചത്.

സാധാരണ ഡെങ്കിപ്പനി ആണെങ്കിൽ പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്ന പനി, കണ്ണ് വേദന, തലവേദന, പേശീവേദന, സന്ധി വേദന, വിശപ്പില്ലായ്മ, ഭക്ഷണത്തിന് രുചി തോന്നായ്ക, നെഞ്ചിൽ തടിപ്പ് പോലെയോ ചൂടുകുരു പോലെയോ പൊങ്ങുക, ഓക്കാനം എന്നിവയെല്ലാമാണ് ലക്ഷണമായി വരാറ്. ടൈപ്പ്- 2 വാറസ് മൂലമുള്ളതാണെങ്കിൽ സാധാരണ പനിക്ക് പകരം 'ഹെമറേജിക് ഫീവർ' വരാൻ സാധ്യത കൂടുതലാണ്. ഇത് അൽപം ഗൗരവമുള്ള അവസ്ഥയുമാണ്.