ന്യൂഡൽഹി: ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു. ഒരാഴ്ചക്കിടെ 32 പേർക്കാണ് ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ചത്. ഡെങ്കിപ്പനി ബാധിച്ച് പന്ത്രണ്ട് വയസുകാരൻ മരിക്കുക കൂടി ചെയ്തതോടെ അടിയന്തര നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. രാജ്യതലസ്ഥാനത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ്   ഡെങ്കിപ്പനിയും പടരുന്നത്.

രാജ്യത്ത് 24,337 പേർക്ക് കൂടി പുതിയതായി കോവിഡ് രോഗം ബാധിച്ചതായാണ് ഇന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതോടെ ആകെ രോഗികൾ 1,00,55,560 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 333 പേരാണ് മരിച്ചത്. ആകെ മരണം 1,45,810 ലേക്കെത്തി. 9,606,111 പേർ രോഗമുക്തി നേടി. അതേസമയം രാജ്യത്ത് ജനുവരിയിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. അടിയന്തര ഉപയോഗത്തിനുള്ള അനുമതിതേടി സിറം, ഭാരത് ബയോടെക്, ഫൈസർ കമ്പനികൾ എന്നിവർ നൽകിയ അപേക്ഷയിൽ വിദഗ്ധ സമിതി ഉടൻ തീരുമാനമെടുത്തേക്കും.