തിരുവനന്തപുരം: പത്യേക ചടങ്ങുകളൊന്നുമില്ലാതെ രണ്ടാം പിണറായി സർക്കാരിന്റെ നൂറാം ദിനം. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഇത്. വിവാദ ചോദ്യങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി പത്ര സമ്മേളനവും ഒഴിവാക്കി. മരം മുറി കേസിൽ ദീപക് ധർമ്മടം വിവാദത്തിൽ പെട്ട സാഹചര്യത്തിലാണ് ഇത്. മരം മുറിയിലെ 'ധർമ്മടം' ബന്ധം ചർച്ചയായ സാഹചര്യത്തിലാണ് ഇത്.

നൂറാം ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഒഴിവാക്കിയത് മുട്ടിൽ വിവാദം കാരണമാണ്. പകരം മന്ത്രി വീണാ ജോർജാണ് കോവിഡ് വിവരങ്ങളും ലോക്ഡൗൺ തീരുമാനങ്ങളും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ദീപക് ധർമ്മടെ തൽകാലം മുഖ്യമന്ത്രി തള്ളി പറയില്ല. ക്രൈംബ്രാഞ്ച് കേസിൽ ദീപക്കിനെ പ്രതിചേർക്കില്ലെന്നും സൂചനയുണ്ട്.

ഈ സാഹചര്യത്തിലാണ് നൂറാം ദിനത്തിൽ മുഖ്യമന്ത്രി നേരിട്ടുള്ള ഇടപെടൽ നടത്താത്തത്. എന്നാൽ ഇന്നല്ലെങ്കിൽ നാളെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. വിവാദങ്ങളെ ഭയക്കുന്നില്ലെന്ന സന്ദേശം നൽകാനാണ് ഇത്. മുട്ടിൽ മരം മുറിയിലെ അന്വേഷണ വിവരങ്ങൾ മുഖ്യമന്ത്രി തേടിയിട്ടുണ്ട്. വാർത്തകൾക്കായുള്ള ഇടപെടലാണ് ദീപക് നടത്തിയതെന്ന് വിശദീകരിക്കാനുള്ള സാധ്യതയാണ് തേടുന്നത്.

മുട്ടിൽ മരംമുറി ചർച്ചയായിട്ട് രണ്ടു മാസമായി. അന്നു തന്നെ പ്രതിസ്ഥാനത്തായിരുന്നു ദീപക്. എന്നിട്ടും തിരുവോണത്തിന് മുഖ്യമന്ത്രിയുടെ വീട്ടിൽ ദീപക് എത്തി. സെൽഫി എടുത്ത് ഫെയ്‌സ് ബുക്കിൽ ഇട്ടു. ഇതോടെ ബന്ധം ദൃഢമാണെന്നും വ്യക്തമായി. ആരോപണ നിഴലിലുള്ള വ്യക്തി മുഖ്യമന്ത്രിയെ കാണാനെത്തിയതാണ് ഇതിന് കാരണം.

എല്ലാവർക്കും ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കുന്ന പദ്ധതികൾ പൂർത്തീകരണത്തോട് അടുക്കുകയാണെന്ന് ഫേസ്‌ബുക്കിൽ മുഖ്യമന്ത്രി കുറിച്ചു. ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ച അതി ദാരിദ്ര്യ നിർമ്മാർജനം, വാതിൽപ്പടി സേവനം, സ്ത്രീകളുടെ ഗാർഹിക ജോലിഭാരം കുറയ്ക്കൽ എന്നിവ ഉടൻതന്നെ പ്രാവർത്തികമാക്കും. എല്ലാവർക്കും ഭൂമി, ഭവനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള ഇടപെടലും ഉണ്ടാകും.

എല്ലാ തരം വർഗീയവിദ്വേഷവിധ്വംസക പ്രവർത്തനങ്ങളെയും അകറ്റിനിർത്താൻ സർക്കാർതന്നെ മുൻകൈ എടുക്കുകയാണ്. പരമാവധി ആളുകൾക്ക് വാക്സീൻ ലഭ്യമാക്കി ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനാണു പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനവികാരം സർക്കാരിനെതിരാക്കാനും കോവിഡിനെതിരായ പോരാട്ടങ്ങളെ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇപ്പോഴത്തെ വിമർശനങ്ങൾക്കു പിന്നിലെന്ന് ചിന്ത വാരികയിലെഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി ആരോപിച്ചു.

കേരളം പിന്തുടർന്ന മാതൃക തെറ്റെങ്കിൽ ഏതു മാതൃകയാണ് സ്വീകരിക്കേണ്ടത്? കേരളത്തിൽ ഒരാൾ പോലും ഓക്‌സിജൻ കിട്ടാതെ മരിച്ചിട്ടില്ല. ഒരു തുള്ളി വാക്‌സീൻ പോലും നഷ്ടപ്പെടുത്തിയിട്ടില്ല. അനാവശ്യ വിവാദങ്ങൾക്കു ചെവി കൊടുത്ത് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.