കൊച്ചി : ഭൂപരിഷ്‌കരണനിയമലംഘനത്തിൽ പി.വി അൻവറിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അൻവറിനെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു. കേസെടുക്കണമെന്ന് മൂന്നുവർഷം മുൻപ് ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു. ഒരാഴ്ചക്കകം സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

മൂന്നു വർഷമായിട്ടും എന്തുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് ലാൻഡ് ബോർഡ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർ അടക്കമുള്ളവർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. തുടർ നടപടികൾ സ്വീകരിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന് വ്യക്തമാക്കാൻ സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അടുത്ത മാസം ഹൈക്കോടതി വിശദമായ വാദം കേൾക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച് പി.വി. അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം ഏകദേശം 207 ഏക്കർ ഭൂമി ഉണ്ട്. ഇത് ചൂണ്ടിക്കാണിച്ച് ഭൂരഹിതനായ മലപ്പുറം സ്വദേശി കെ.വി. ഷാജി ലാൻഡ് ബോർഡിനെ സമീപിച്ചിരുന്നു. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ ലാൻഡ് ബോർഡ് താലൂക്ക് അധികൃതർക്കും റവന്യൂ ഡിപ്പാർട്ട്‌മെന്റിനും നിർദ്ദേശം നൽകിയിരുന്നു.

ഇതു സംബന്ധിച്ച് 2017ൽ ഒരു ഉത്തരവ് വന്നിട്ടും തുടർ നടപടി ഉണ്ടായിരുന്നില്ല. എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സർക്കാർ അദ്ദേഹത്തെ സഹായിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഷാജി ഹൈക്കോടതി സമീപിച്ചു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വീശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ഭൂപരിഷ്കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി. എന്നാൽ 207 ഏക്കർ ഭൂമി തന്റെ കൈവശമുണ്ടെന്ന് പിവി അൻവർ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യാവാങ്ങ്മൂലത്തിൽ തന്നെയുണ്ട്. സംഭവം വിവാദമായപ്പോൾ ഇത് സംബന്ധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലാ കല്കടർമാർ അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ടും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ലാൻഡ് ബോർഡ് അനധികൃത ഭൂമി തിരിച്ചുപിടിക്കാനുള്ള നിർദ്ദേശം താലൂക്ക് ലാൻഡ് ബോർഡിന് നൽകിയിട്ട് വർഷം മൂന്ന് കഴിഞ്ഞു. ഇരുനൂറ് ഏക്കറിൽ ഒരു സെൻറ് ഭൂമി പോലും തിരിച്ചുപിടിക്കാനായിട്ടില്ല. ഇക്കാര്യങ്ങലാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.