തിരുവനന്തപുരം: സർവ്വീസിൽ നിന്നും വിരമിക്കുന്ന വേളയിൽ വ്യക്തിപരമായി വേദനിപ്പിച്ച സംഭവം പറഞ്ഞ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.സിബിഐ മേധാവിയാകാൻ കഴിയാത്തതാണ് തന്നെ സംബന്ധിച്ച് ഏറെ വിഷമിപ്പിച്ച സംഭവമെന്ന് ബെഹ്‌റ പറഞ്ഞു.പട്ടികയിൽ ഏറ്റവും കൂടുതൽ മാർക്ക് തനിക്കാണെന്നറിയാം അതിനാൽ വ്യക്തിപരമായി വല്ലാത്ത വിഷമം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബെഹ്‌റ മനസുതുറന്നത്.

കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമിടയിൽ പാലമായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ നൂറുശതമാനം പ്രൊഫഷണലാണെന്ന് പറഞ്ഞ ബെഹ്‌റ പ്രതിപക്ഷ ആരോപണം ഗൗനിക്കാറില്ലെന്നും വ്യക്തമാക്കി. 'ഞാൻ അഞ്ചുവർഷം മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്തതാണ്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. പ്രൊഫഷണൽ കാര്യങ്ങൾ മാത്രമേ സംസാരിക്കാറുള്ളൂ. ഈ നാടിന്റെ ക്രമസമാധാന നില എങ്ങനെ നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്.' ബെഹ്‌റ പറഞ്ഞു.

കേരളത്തിൽ കള്ളക്കടത്ത് തടയുന്നതിനായി നിയമം വേണമെന്നും അതിനായി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കള്ളക്കടത്ത് കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നതെങ്കിലും അനുബന്ധകുറ്റകൃത്യങ്ങൾ സംസ്ഥാന തലത്തിൽ തടയാൻ കഴിയുമെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.തീവ്രവാദ ഭീഷണി കേരളാ പൊലീസ് സഹിക്കാൻ പോകുന്നില്ല. രാജ്യ വിരുദ്ധ പ്രവർത്തനം ആരുനടത്തിയാലും തടയും. അതീവ രഹസ്യമായി പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നു. കേരളം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.