മുംബൈ: മഹാമാരിയിൽ നിന്നും ധാരാവിയെ കൈപിടിച്ചുയർത്തിയ രക്ഷകൻ ഇനി ഓർമ്മ.ധാരാവിയിലെ കോവിഡ് നിയന്ത്രണത്തിന് സഹായിച്ച നടപടികൾക്ക് നേതൃത്വം നൽകിയ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ രമേഷ് നംഗ്രെ അന്തരിച്ചു. 55 വയസ്സായിരുന്നു. ഹൃദ്രോഗത്തെത്തുടർന്ന് തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ വർഷം നഗരത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ധാരാവി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടറായിരുന്നു നംഗ്രെ. ലോക്ഡൗൺ നടപടികൾ കർശനമായി നടപ്പിലാക്കുന്നതിലൂടെ കോവിഡിനു തടയിടാൻ നംഗ്രെ പ്രയത്നിച്ചു.ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഏതാനും മാസങ്ങൾക്കുള്ളിൽ, കോവിഡ് നിയന്ത്രിക്കുന്നതിൽ ധാരാവി കൈവരിച്ച നേട്ടം ലോകാരോഗ്യ സംഘടനയുടെയും (ഡബ്ല്യുഎച്ച്ഒ) പ്രശംസ നേടിയിരുന്നു.

ധാരാവി പൊലീസ് സ്റ്റേഷനിലെ 60 ഉദ്യോഗസ്ഥർ വരെ കോവിഡ് ബാധിതരായിട്ടും സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ നംഗ്രെയ്ക്കായി. ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിന്റെ പ്രശംസ ലഭിച്ച നംഗ്രെയ്ക്ക് ഈയിടെയാണ് എസിപിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

ഭാര്യയും 3 മക്കളുമുൾപ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം