തിരുവനന്തപുരം: ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നടൻ ധർമ്മജൻ ബൊൾഗാട്ടി എത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇതോടെ മികച്ചൊരു സ്ഥാനാർത്ഥിയെ കിട്ടിയെന്ന നിലപാടിലാണ് കോൺഗ്രസ് നേതാക്കൾ. പ്രാദേശിയമായി ഉയരുന്ന എതിർപ്പുകളെ തൽക്കാലം വകവെക്കേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതോടെ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ധർമ്മജനും. ഇതിനായി കാലങ്ങളായി കേരളം വെച്ചുപുലർത്തിയ ചില ധാരണകൾ തന്നെ മാറ്റുകയാണ് ധർമ്മജനും.

കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ഒരു സർവ്വേ നടത്തിയാൽ ഏറ്റവും കൂടുതൽ കലാകാരന്മാർ ഉള്ളത് കോൺഗ്രസിലാണെന്നും ധർമജൻ വ്യക്തമാക്കി. കോൺഗ്രസ്സിലുള്ള കലാകാരന്മാരുടെ പേര് എടുത്ത് പറയില്ല. സിനിമയിൽ നിന്ന് കൂടുതൽ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ധർമജൻ മാതൃഭൂമി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളു. രാഷ്ട്രീയപ്രവർത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തുതന്നെയായാലും മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകൻ മാത്രമായിരിക്കും. കോളേജ് കാലം മുതൽ കെ.എസ്.യുവിന്റെ സജീവപ്രവർത്തകനാണ് താൻ. കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങിയകാലം മുതൽ സേവാദൾ എന്ന സംഘടനയോട് ആഭിമുഖ്യണ്ട്. എന്റെ നാട്ടിൽ പാലം വരുന്നതിന് മുൻപ് വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശമായിരുന്നു. എന്നാൽ കുടിവെള്ള പ്രശ്നം ഉണ്ടായിരുന്നു. കുടിവെള്ളത്തിനായി സമരം ചെയ്ത് ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്.- അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയം സിനിമ മീൻ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാർ സിനിമയും കാണും മീനും തിന്നും. അതുകൊണ്ടു തനിക്കും മൂന്നും ഒരുപോലെയാണ്. താരസംഘടനയായ അമ്മയിൽ രാഷ്ട്രീയമില്ലെന്നും ധർമ്മജൻ പറഞ്ഞു. അമ്മയിൽ രാഷ്ട്രീയം ഇല്ല. അഥവാ രാഷട്രീയം വന്നാൽ താൻ ഇടപെടും. ധർമജൻ എന്ന പേരിനോട് തനിക്ക് കുട്ടിക്കാലത്ത് ഇഷ്ടക്കുറവുണ്ടായിരുന്നുവെന്നും പിന്നീട് ആ ദേഷ്യം പതിയെ ഇല്ലാതായെന്നും ധർമ്മജൻ വ്യക്തമാക്കി.