കോഴിക്കോട്: കോഴിക്കോടിന്റെ നാട്ടുവഴികൾക്ക് സച്ചിദാനന്ദനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല അത്രമേൽ ആ ജനതയുമായി ഇഴുകിച്ചേർന്നിട്ടുണ്ട് ഈ മനുഷ്യൻ. ഈ വർഷത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ സച്ചിദാനന്ദൻ സ്ഥാനാർത്ഥിയായി എ്ത്തുമ്പോൾ വർഷങ്ങളായി ജനസേവന രംഗത്ത് ഇദ്ദേഹം നടത്തിയ ഇടപെടൽ തന്നെയാണ് കൈമുതൽ. കോഴിക്കോട് വടകരയിലെ നടോൽ വാർഡിൽ നിന്നുമാണ് സ്വതന്ത്രസ്ഥാനാർത്ഥിയായി സച്ചിദാനന്ദൻ ജനവിധി തേടുന്നത്.എല്ലാ തത്വങ്ങളുടെയും നന്മയെ സ്വീകരിക്കാൻ സുമനസ്സുള്ള സച്ചിദാനന്ദൻ വ്യക്തിസ്വാതന്ത്ര്യത്തിലും നിഷ്പക്ഷതയിലുമാണ് വിശ്വസിക്കുന്നത്. കക്ഷിരാഷ്ട്രീയത്തിൽ ഒട്ടും തന്നെ അനുഭാവം അദ്ദേഹം വച്ചു പുലർത്തുന്നില്ല എന്നത് തന്നെയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകതയും.

പ്രത്യേകതകൾ ഒട്ടനവധിയുള്ള ജീവിതമാണ് സച്ചിദാനന്ദന്റെത്.ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ വിദ്യാഭ്യാസം പലതവണയായി മുടങ്ങിപ്പോയെങ്കിലും അതെല്ലാം മറികടന്ന് ഒരു ഇലക്ട്രീഷ്യൻ ആയി തുടങ്ങി പിന്നീട് ഒരു കട ഉടമസ്ഥനായും ഒരു ബി-ഗ്രേഡ് സൂപ്പർവൈസറായും പിന്നീട് ഏറെ അധ്വാനിച്ച് വടകര ആസ്ഥാനമായ ഹൈടെക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ പ്രിൻസിപ്പലായും മാറി നാടിനും അനേകം തലമുറകൾക്കും അദ്ദേഹം മാതൃകയായി.ഇലക്ട്രിക്കൽ സൂപ്പർവൈസർ എന്ന ജോലിയെ പറ്റി ആർക്കും തന്നെ അവബോധം ഇല്ലാതിരുന്ന ഒരു കാലത്ത് അതിന്റെ വിദ്യാഭ്യാസത്തെപ്പറ്റിയും ജോലിയുടെ പ്രാധാന്യത്തെപ്പറ്റിയും അവബോധം ഉണ്ടാക്കുവാനായി സച്ചിദാനന്ദൻ ഒരിക്കൽ ഋഷിരാജ് സിങ്ങിന് കത്ത് നൽകിയിട്ടുണ്ട്. പിന്നീടൊരിക്കൽ കൊച്ചിൻ കോർട്ടേഴ്‌സിൽ ഇലക്ട്രിക്കൽ വിങ്ങിൽ ജോലി ലഭിച്ചുവെങ്കിലും അവിടുത്തെ സാമ്പത്തിക അട്ടിമറികൾ മൂലം അദ്ദേഹത്തിന് ആ ജോലി നിഷേധിക്കപ്പെട്ടു. ഇതിനെതിരെ സച്ചിദാനന്ദൻ ശബ്ദം ഉയർത്തിയിരുന്നു. 1999 ൽ ഇലക്ട്രിക്കൽ സൂപ്പർവൈസറിനായുള്ള പരീക്ഷ പാസായ ആദ്യ വ്യക്തികൂടിയാണ് സച്ചിദാനന്ദൻ.

മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. 1993-ൽ അദ്ദേഹത്തിന്റെ കുടുംബ കൂട്ടായ്മയുടെ പിൻബലത്തോടെ സച്ചിദാനന്ദൻ വടകര സർക്കാർ ഹോസ്പിറ്റലിൽ കാന്റീൻ കൊണ്ടുവന്നു. 2013 14 കാലയളവിൽ പ്രൈവറ്റ് ബസ്സുകളിൽ നിന്നും കൺസഷൻ ടിക്കറ്റ് നിഷേധിക്കപ്പെട്ട ചില സ്ഥാപനങ്ങളിലെ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കായി ഹൈക്കോടതിയിൽ കേസ് സമർപ്പിക്കുകയും പിന്നീട് തുടർന്നുണ്ടായ ഭീഷണികളെ വകവയ്ക്കാതെ മുന്നോട്ടുപോയി അനുകൂലമായ ഒരു വിധി അദ്ദേഹം നേടുകയും ചെയ്തു. 2009 ൽ ആദ്യമായി ഹയർസെക്കൻഡറി വിഭാഗത്തിൽ ഏകജാലക അലോട്ട്‌മെന്റ് നടപ്പിലാക്കിയപ്പോൾ കുട്ടികൾക്ക് ആ അധ്യയനവർഷത്തിൽ നഷ്ടപ്പെടുന്ന ദിവസങ്ങൾ കണക്കാക്കുകയും, പിന്നീട് വിദ്യാർത്ഥികൾക്ക് അനുകൂലമാം വിധം പരീക്ഷ തീയതി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയും ഉണ്ടായി. എന്നാൽ സച്ചിദാനന്ദൻ ഗുണഭോക്താവല്ല എന്ന കാരണത്താൽ ഈ വിധി പിന്നീട് നിഷേധിക്കപ്പെട്ടു. അർഹതയില്ലാത്തവർ പലവിധേന വയർമാൻ ലൈസൻസ് നേടുന്നതിനെതിരെ സച്ചിദാനന്ദൻ പ്രതിഷേധിക്കുകയും ഇതിന്റെ വിദ്യാഭ്യാസ യോഗ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തികഞ്ഞ വിദ്യാഭ്യാസയോഗ്യതകൾ ഉണ്ടായിട്ടുകൂടി അട്ടിമറികൾ കാരണം ജോലി നഷ്ടപ്പെട്ട ഒരു പറ്റം ആളുകളുടെ ശബ്ദം ആയി മാറുകയായിരുന്നു സച്ചിദാനന്ദൻ. എന്നാൽ സ്വാധീനത്തിന്റെയും പിടിപാടിന്റെയും മറവിൽ അതും തള്ളിപ്പോയി. 2002-ൽ പുരുഷ പീഡന പരിഹാര വേദി എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗമായി സച്ചിദാനന്ദൻ പ്രവർത്തിച്ചിരുന്നു. സമൂഹം കേൾക്കാതെ പോകുന്ന പുരുഷന്മാരുടെ യാതനകൾക്ക് ഒരു പരിഹാരമാവുകയായിരുന്നു ഈ സംഘടന.

തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ സച്ചിദാനന്ദന്റെ സ്വപ്‌നങ്ങൾ ഇങ്ങനെ നീളുന്നു..തുല്യത യ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഒരു റസിഡൻഷ്യൽ അസോസിയേഷൻ, പ്രദേശവാസികളുടെ നേതൃത്വത്തിൽ ഒരു 'ലേബർ കോൺട്രാക്ട് ആക്ട് സൊസൈറ്റി' (പ്രദേശത്ത് സാമ്പത്തികമെച്ചം കെട്ടിപ്പടുക്കുന്നതിനായി ആണ് ഈ രൂപീകരണം), 15 ഏക്കറിൽ മത്സ്യകൃഷി (കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുടെ സഹായത്തോടെ), ഒരു ഹെൽത്ത് സെന്റർ, ഒരു സിമന്റ് ക്രാഫ്റ്റ് വർക്കേഴ്‌സ് വർക്ക്‌ഷോപ്പ്, മിതമായ നിരക്കിൽ പി എസ് സി, എസ് എസ് സി, ആർ എസ് സി കോച്ചിങ് ലഭ്യമാക്കുക, റെയിൽവേ ഫൂട്ട് ഓവർബ്രിഡ്ജ് യാഥാർത്ഥ്യമാക്കുക, കലാശാസ്ത്രീയ രംഗത്ത് വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സജീവസാന്നിധ്യം ഉറപ്പാക്കുക.... ഇങ്ങനെ നീളുന്നു എങ്കിലും ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് തോന്നിയത് തണ്ണീർതട പുനസൃഷ്ടികരണം ആണ്. പ്രകൃതിക്കായി മാറ്റിവെക്കുന്ന ഓരോ ചുവടും നാളെയുടെ വലിയ ഒരു പ്രചോദനമാണ്. സച്ചിദാനന്ദൻ വാചാലനാകുന്നു.

ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ചിഹ്നത്തിലുമുണ്ട് പ്രത്യേകത. മൊബൈൽ ഫോണാണ് സച്ചിദാനന്ദന്റെ ചിഹ്നം. എല്ലാവരും മൊബൈലിന്റെ ദൂഷ്യഫലങ്ങൾ കാണുമ്പോൾ നമ്മളെ ആർക്കും എവിടെയും എപ്പോഴും കിട്ടുമല്ലോ എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം.ജനങ്ങളുടെ ആവശ്യങ്ങൾക്കിടയിൽ നിന്ന് താൻ ഒരിക്കലും പരിധിക്കുപുറത്താവില്ലെന്നും സച്ചിദാനന്ദൻ പറയുന്നു.ഇതിനൊക്കെ പുറമെ നല്ലൊരു കലാകാരൻ കൂടിയാണ് സച്ചിദാനന്ദൻ.തബലയും സംഗീതവും ജീവിതത്തോട് ചേർത്ത് കലാചാതുര്യ
ത്തോടെ ജീവിക്കുന്ന ഒരു സംഗീത കുടുംബം എന്ന നിലയിൽ അദ്ദേഹം സ്ഥാപിച്ച ദിവ്യൻസ് ഓർക്കസ്ട്ര എന്ന ഗാനമേള ട്രൂപ്പ് ഗംഭീരമായി തന്നെ കോഴിക്കോട് നിലനിൽക്കുന്നുണ്ട്.തന്റെ ലളിതമായ ജീവിതത്തിൽ കൊറോണക്കാലം സാമ്പത്തികമായ തിരിച്ചടികൾ നൽകിയിട്ടുണ്ട്. എങ്കിലും പൊതു പ്രവർത്തനത്തിൽ നിന്നും ഒട്ടും വഴുതി മാറാതെ അദ്ദേഹം സജീവമായി തന്റെ കർമ്മങ്ങളിൽ മുഴുകുകയാണ്.