കൊച്ചി: നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തത് അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ. ദിലീപടക്കം ആറ് പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കേസിൽ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരൻ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ്. നാലാം പ്രതി അപ്പു അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാൾ എന്നാണ് എഫ്.ഐ.ആർ.

അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിരുന്നു. ഈ ഓഡിയോ ക്ലിപ്പുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ ഭീഷണി മുഴക്കുന്നതായ സന്ദേശങ്ങളാണ് പുറത്തുവന്നത്. ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ്. ദിലീപിനെതിരെ ചുമത്തിയ വകുപ്പുകൾ പൊലീസ് പുറത്തു വിട്ടില്ല. ജാമ്യമില്ലാ കുറ്റങ്ങൾ ഉണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അതു ശരിയാണെങ്കിൽ ഏത് നിമിഷവും ദിലീപിനെ അറസ്റ്റ് ചെയ്യും.

ദിലീപ് പ്രതിയായ കേസ് അന്വേഷിച്ചത് പ്രധാനമായും അഞ്ച് ഉദ്യോഗസ്ഥരായിരുന്നു. ഇവരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാർ നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് അടക്കം ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പേര് ചേർക്കാത്താത്ത ഈ ആറാം പ്രതിക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച കൊച്ചിയിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ് ഐ ആർ വന്ന സാഹചര്യത്തിൽ ദിലീപ് ഉടൻ മുൻകൂർ ജാമ്യത്തിന് ശ്രമിക്കും. ഇന്ന് കോടതി അവധിയാണ്. അതുകൊണ്ട് തന്നെ നാളെ ഹൈക്കോടതിയെ ദിലീപ് സമീപിക്കാനാണ് സാധ്യത. അതുവരെ ദിലീപ് മാറിനിൽക്കാനാണ് സാധ്യത.

പേരു ചേർക്കാത്ത ആറാം പ്രതിയാണ് കേസിലെ വിഐപി. ഈ വിഐപി ദിലീപിന് ദൃശ്യങ്ങൾ എത്തിച്ചു നൽകിയെന്നാണ് കേസ്. ഈ വിഐപിയെ കണ്ടെത്തുകയാണ് ഈ കേസിന്റെ പ്രധാന ലക്ഷ്യം. വിഐപിയുടെ ഓഡിയോയും മോഹനചന്ദ്രകുമാർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതാരെന്ന സൂചനയും പൊലീസിന് കിട്ടി. ഇക്കാര്യത്തിൽ ദിലീപിൽ നിന്ന് മൊഴി എടുക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. രാഷ്ട്രീയ നേതാവിനെതിരെയാണ് സംശയങ്ങൾ. ഈ വിഐപിയുടെ പേര് കിട്ടും വരെ ഇപ്പോൾ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തും. ജാമ്യമില്ലാ കേസായതിനാൽ മുൻകൂർ ജാമ്യം നേടിയില്ലെങ്കിൽ ദിലീപിനെ പൊലീസ് അറസ്റ്റു ചെയ്യും.

ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം കിട്ടിയിരുന്നു. ദിലീപിനെയും കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന് വിളിക്കപ്പെടുന്ന സുനിൽ കുമാറിനെയും വീണ്ടും അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയിൽ അപേക്ഷ നൽകും. കോടതി നിർദ്ദേശമനുസരിച്ചാകും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുകയെന്ന് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി. ബാലചന്ദ്ര കുമാറിനെ രണ്ട് വട്ടം ചോദ്യം ചെയ്തതതിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ബുധനാഴ്ച ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡുമായി കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള 'ലക്ഷ്യ'യിലെത്തിയ വിജീഷിനെയും മുഖ്യപ്രതി സുനിയെയും ചോദ്യം ചെയ്യാൻ ഉടൻ കോടതി അനുമതി തേടും. ഈ മാസം 20-ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിചാരണക്കോടതി നിർദ്ദേശം. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തൽ ഗൂഢാലോചനയിലെ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിന് പ്രത്യേക സംഘം തീരുമാനിച്ചത്.

ഇക്കാര്യം വിചാരണ കോടതിയെ അറിയിച്ചു കഴിഞ്ഞു. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താൻ ആയിട്ടില്ലെന്നും അതിൽ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തിൽ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സഹാചര്യത്തിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയത്. ഇതോടൊപ്പം കേസിൽ അന്തിമ കുറ്റപത്രം നൽകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്ന അപേക്ഷയും നൽകിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് ഈ മാസം 20-ന് നൽകാനാണ് വിചാരണക്കോടതി ആവശ്യപ്പെട്ടത്. തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ആറ് മാസം കൂടി നീട്ടണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജി വെച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥന്റെ വിസ്താരം നടക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുകയാണ്. വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ മറ്റൊരു ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.