കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഢാലോചന കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഒന്നാം പ്രതി ദിലീപിന്റെ വീട്ടിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മടങ്ങിയത് നിരാശയുമായാണ്. ആലുവയിലെ പത്മസരോവരം വീട്ടിന് മുന്നിൽ രണ്ടംഗ ക്രൈംബ്രാഞ്ച് സംഘം രാവിലെ എത്തിയിരുന്നു. എന്നാൽ കേസിന്റെ വിധി വന്നതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് എസ്‌പിയുടെ നിർദ്ദേശപ്രകാരം സംഘം മടങ്ങിയത്. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തും കൊച്ചിയിലുണ്ടായിരുന്നു.

ദിലീപിന്റെ ശബ്ദപരിശോധനയിലും മൊബൈലുകളുടെ ഫോറൻസിക് പരിശോധനയിലുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഫോറൻസിക് തെളിവ് കിട്ടിയാൽ ദിലീപിനെ വിശദമായി ചോദ്യം ചെയ്യും. ഇതുമായി ദിലീപ് സഹകരിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള ഹർജിയുമായി ഹൈക്കോടതിയിലേക്ക് ക്രൈംബ്രാഞ്ച് എത്തും. അതിന് മുമ്പ് സുപ്രീംകോടതി അപ്പീലിനെ കുറിച്ചും ആലോചനകൾ പ്രോസിക്യൂഷന്റെ ഭാഗത്തുണ്ട്. വിശദമായ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

കേസിൽ ഹൈക്കോടതി ജസ്റ്റിസ് പി ഗോപിനാഥ് മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ദിലീപിനോട് നാളെ ശബ്ദപരിശോധനക്ക് ചിത്രാജ്ഞലി സ്റ്റുഡിയോയിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ദിലീപ് എവിടെയാണെന്ന കാര്യത്തിൽ സുഹൃത്തുക്കൾക്ക് പോലും സ്ഥിരീകരണം ഇല്ല. ജാമ്യം നിഷേധിച്ചതിനാൽ നാളെ ദിലീപ് ശബ്ദ പരിശോധനയ്ക്ക് എത്തും. അല്ലെങ്കിൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന കുറ്റം ചാർത്തി മുൻകൂർ ജാമ്യം റദ്ദാക്കുന്ന സാഹചര്യമുണ്ടാകും.

കേസിൽ ഉപാധികളോടെയാണ് ദിലീപിനും കൂട്ടുപ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷൻ സുപ്രീംകോടതിയെ സമീപിക്കും. ജനുവരി 10 നാണ് ദിലീപ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പലതവണ വാദം കേട്ട ഹർജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നായിരുന്നു ക്രൈംബ്രാഞ്ച് പ്രതീക്ഷ. ഇതാണ് തകർന്നത്.

'ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ അതെപ്പോഴും ഒരു ഗ്രൂപ്പിൽ ഇട്ടു തട്ടിയേക്കണം' എന്നു ദിലീപ് സഹോദരൻ അനൂപിനോടു പറയുന്നതെന്ന് അവകാശപ്പെടുന്ന ഓഡിയോയും 'ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാക്കരുത്... ഒരു റെക്കോർഡും ഉണ്ടാക്കരുത്... ഫോൺ യൂസ് ചെയ്യരുത്...' എന്ന് അനൂപെന്ന് സംശയിക്കുന്നയാൾ പ്രതികരിക്കുന്നതിന്റെയും ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ബാലചന്ദ്രകുമാറായിരുന്നു ഈ ശബ്ദ രേഖകൾ പുറത്തു വിട്ടത്. ഇതിനിടെ ആദ്യ ശബ്ദരേഖയിൽ പൊലീസിലെ ഉന്നതർക്കും പോലും സംശയമുണ്ട്. ദിലീപിന്റെ ശബ്ദവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് ചില പൊലീസ് ഉദ്യോഗസ്ഥരുടെ തന്നെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ദിലീപിന്റേതായി പുറത്തു വന്ന ഓരോ ശബ്ദവും പരിശോധനയ്ക്ക് വിധേയമാക്കും.

ശബ്ദം അനുകരിക്കുന്നവരുടെ സഹായത്തോടെ കെട്ടിച്ചമച്ചതാണ് തങ്ങൾക്കെതിരെ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ രേഖാമൂലം നൽകിയ വാദത്തിൽ വ്യക്തമാക്കിയിരുന്നു. ഓഡിയോ ക്ലിപ്പുകൾ സംഭാഷണത്തിന്റെ റെക്കോർഡിങ്ങുകൾ അല്ല, ആത്മഗതത്തിന്റെ തെളിയിക്കാനാവാത്ത ശകലങ്ങളാണ്. ബാലചന്ദ്രകുമാറിന്റെ അവകാശവാദങ്ങൾ അംഗീകരിച്ചാൽ ത്തന്നെ ഗൂഢാലോചന, പ്രേരണക്കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യുമ്പോൾ കേൾപ്പിച്ച ശബ്ദരേഖകളിൽ ഒന്നു മാത്രമാണ് ശരിവച്ചത്. അതു ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ്. മറ്റുള്ളവ സംഭാഷണത്തിന്റെ റെക്കോർഡിങ് അല്ല, ഒരാൾ പറയുന്നതിന്റെ ശകലങ്ങളാണ്. ഉപകരണം മാത്രമല്ല, ശബ്ദം അനുകരിക്കുന്നവരെയും ഉപയോഗിച്ചു കെട്ടിച്ചമച്ചതാണെന്നാണു പൊലീസ് സ്റ്റേഷന്റെ നിയന്ത്രിതമായ സാഹചര്യത്തിൽ സംഭാഷണം കേൾപ്പിച്ചപ്പോൾ തോന്നിയത്. ഇക്കാര്യം ഓഡിയോ ക്ലിപ്പുകളുടെ പകർപ്പ് ലഭിച്ചാൽ സ്ഥാപിക്കാം. ബാലചന്ദ്രകുമാറിന്റെ വാദം മുഴുവൻ മുഖവിലയ്ക്ക് എടുത്താൽപോലും ഗൂഢാലോചനാ കുറ്റത്തിന്റെ ഘടകങ്ങൾ ഇല്ല. ദിലീപിന്റേതെന്നു പറയുന്ന ആത്മഗതം മാത്രമാണു ഗൂഢാലോചന ആരോപണത്തിന്റെ അടിസ്ഥാനം. ദിലീപ് ഈ പ്രസ്താവന നൂറുതവണ പറഞ്ഞാലും നിർദ്ദേശം നൽകുകയോ, അതു മറ്റാരെങ്കിലും സ്വീകരിക്കുകയോ ചെയ്തില്ലെങ്കിൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ല-ഇതായിരുന്നു ദിലീപിന്റെ വാദം.

എംജി റോഡിലെ ഫ്ളാറ്റിലും ആലുവ പൊലീസ് ക്ലബ്ബിനു മുന്നിലുമുള്ള ഗൂഢാലോചന കേസുകൾക്കു പിന്നിൽ ബാലചന്ദ്രകുമാറിന്റെ ആരോപണം മാത്രമാണുള്ളത്. 'ഒരാളെ തട്ടാം എന്നു തീരുമാനിക്കുമ്പോൾ അതെപ്പോഴും ഒരു ഗ്രൂപ്പിലിട്ട് തട്ടിയേക്കണം' എന്ന വാക്കുകൾ ക്രിമിനൽ ഗൂഢാലോചനയുടെ തെളിവായാണു കാണിച്ചിരിക്കുന്നത്. ഇത് ഒരു ഗ്രൂപ്പിലെ ചർച്ചയായിട്ടാണെങ്കിൽ മാത്രമേ പ്രസക്തിയുള്ളൂ. ചോദ്യം ചെയ്യുമ്പോൾ ദിലീപിനെ ഇതു കേൾപ്പിച്ചിട്ടില്ല. ഇങ്ങനെ പറഞ്ഞെന്നു ദിലീപ് അംഗീകരിച്ചിട്ടുമില്ല. 'ഒരു വർഷം ഒരു ലിസ്റ്റും ഉണ്ടാകരുത്, ഒരു റെക്കോർഡും ഉണ്ടാകരുത്. ഫോൺ യൂസ് ചെയ്യരുത്' എന്ന വാക്കുകൾ ചോദ്യം ചെയ്യലിൽ അനൂപിനെ കേൾപ്പിച്ചിട്ടില്ല. ഈ ശബ്ദം തന്റേതാണെന്ന് അനൂപ് അംഗീകരിച്ചിട്ടുമില്ല. ഇനി യഥാർഥ ശബ്ദ രേഖ തന്നെയാണെങ്കിൽ പറഞ്ഞ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് മനസ്സിലാക്കേണ്ടത്.

ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാരിയരുടെ പേരിലുള്ള എംജി റോഡിലെ ഫ്ളാറ്റിൽ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. എന്നാൽ മഞ്ജുവിന് ഈ പേരിൽ എംജി റോഡിൽ ഫ്ളാറ്റില്ല. ദിലീപിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു അപ്പാർട്മെന്റിനെക്കുറിച്ചാണു പരാമർശമെന്നു തോന്നുന്നു. ഇത് ഒരു കാലത്തും മഞ്ജുവിന്റെ ഉടമസ്ഥതയിൽ ആയിരുന്നില്ല. പരിശോധിച്ച് ഉറപ്പുവരുത്താതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. പൊലീസ് ക്ലബ്ബിനു സമീപം ഗൂഢാലോചന നടത്തിയെന്ന ആരോപണവും വ്യാജമാണ്. സലിം മൊഴി നൽകിയെന്നു പറയുന്നതു തെറ്റാണ്. സലിം ഇന്ത്യയിൽ ഇല്ല, മൊഴി രേഖപ്പെടുത്താതെയാണു പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കുന്നത്-ദിലീപ് വിശദീകരിച്ചിരുന്നു.